വീട്ടിലെ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 14 ലോഹ വിഗ്രഹങ്ങളും പുരാതന വസ്തുക്കളും; വിഗ്രഹങ്ങളുടെ കാലപ്പഴക്കം പരിശോധിക്കും

തമിഴ്നാട് ചെന്നൈയിൽ വീട്ടിലെ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ വിഗ്രഹങ്ങൾ കണ്ടെത്തി. അമേരിക്കയിൽ ഐടി ജോലി ചെയ്തു വരുന്ന ചെന്നൈ രാജ അണ്ണാമലൈ പുരത്തെ ശോഭ ദുരൈരാദിൻ്റെ വീട്ടിൽ നിന്നാണ് 14 ലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ നിരവധി പുരാതന വസ്തുക്കൾ കണ്ടെത്തി. വിഗ്രഹക്കടത്ത് തടയുന്നതിനായി രൂപീകരിച്ച പൊലീസിൻ്റെ പ്രത്യേക സംഘമാണ്പരിശോധന നടത്തിയത്.
വിദേശത്തേയ്ക്ക് കടത്താനായി സൂക്ഷിച്ചുവച്ചവയായിരുന്നു വിഗ്രഹങ്ങൾ. കഴിഞ്ഞ ഫെബ്രുവരിയിൽ പൊലിസിനു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. അന്ന് കൃത്യമായ രേഖകളില്ലാത്ത വിഗ്രഹങ്ങളും പുരാതന വസ്തുക്കളും ഇവിടെ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 14 ലോഹ വിഗ്രഹങ്ങളും തഞ്ചാവൂർ പെയിൻ്റിങുകളും മരശിൽപങ്ങളും ഇവിടെ നിന്നും കണ്ടെത്തി. ശോഭയും ഭർത്താവ് ദുരൈരാജും നിലവിൽ വിദേശത്താണ്.
മരിച്ച, കുപ്രസിദ്ധ വിഗ്രഹ കടത്തുകാരനായ ദിനദയാൽ മോഷ്ടിച്ചതാണ് ഇവയെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാൾ ആൾവാർപേട്ടിൽ നടത്തിയിരുന്ന ആർട് ഗാലറിയിൽ നിന്നും 2008 മുതൽ 2015 വരെയുള്ള കാലയളവിൽ ശോഭ വാങ്ങിയതാണ് വിഗ്രഹങ്ങൾ. ഇത് വിദേശ രാജ്യങ്ങളിലേയ്ക്ക് കടത്താനായിരുന്നു പദ്ധതി. എന്നാൽ ഫെബ്രുവരിയിൽ പരിശോധന നടന്നതോടെ, ബാക്കിയുള്ളവ വീട്ടിലെ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. വിഗ്രഹങ്ങൾ എവിടെ നിന്നും നഷ്ടപ്പെട്ടവയാണെന്നും കാലപ്പഴക്കവുമെല്ലാം പൊലിസ് പരിശോധിച്ചു വരികയാണ്.
Story Highlights: Metal idols and antiquities found in chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here