ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സസ്‌പെൻഷനിൽ ആയിരുന്ന ഉദ്യോഗസ്ഥനെ വനം വകുപ്പ് തിരിച്ചെടുത്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സസ്‌പെൻഷനിൽ ആയിരുന്ന ഉദ്യോഗസ്ഥനെ വനം വകുപ്പ് തിരിച്ചെടുത്തു. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനും അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ബി. രാഹുലിനെതിരായ നടപടിയാണ് റദ്ദാക്കിയത്. സംഭവത്തിൽ രാഹുൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് എടുത്ത കേസിൽ കുറ്റപത്രം കുറ്റപത്രം പോലും ഇതുവരെ സമർപ്പിച്ചിട്ടില്ല.
ആദിവാസി യുവാവ് സരുൺ സജിയെ കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച്, കള്ളക്കേസിൽ കുടുക്കിയ സംഭത്തിലായിരുന്നു മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ നടപടി നേരിട്ടത്. സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് എടുത്ത കേസിൽ ബി രാഹുൽ അടക്കം 13 പേരാണ് പ്രതികൾ. കേസിൻറെ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപാണ് സർവീസിൽ തിരിച്ചെടുത്തു കൊണ്ടുള്ള വനവകുപ്പിന്റെ ഉത്തരവിറങ്ങിയത്. അച്ചടക്ക നടപടി ആറ് മാസം പിന്നിട്ടതിനാലും, രാഹുലിന്റെ അപേക്ഷ പരിഗണിച്ചുമാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത്, തന്നെയും കുടുംബത്തെയും ദ്രോഹിക്കാൻ വേണ്ടിയാണെന്ന് സരുൺ സജി പറഞ്ഞു
കഴിഞ്ഞ സെപ്റ്റംബർ 20-നാണ് സരുൺ സജിയെ വനംവകുപ്പ് അറസ്റ്റു ചെയ്തത്. കള്ളക്കേസ് എടുത്തതിൽ രാഹുലിനും പങ്കുണ്ടെന്ന് വനം വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സരുൺ സജിയും കുടുംബവും മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നൽകിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ തിരികെ എടുത്തത്.
Story Highlights: adivasi youth fake case officer suspension cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here