മനുഷ്യൻ്റെ ജനനനിരക്ക് നിയന്ത്രിക്കണമെന്ന് പറയുന്നവർ മൃഗങ്ങളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ തയ്യാറാകണം; കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ

മനുഷ്യൻ്റെ ജനനനിരക്ക് നിയന്ത്രിക്കണമെന്ന് പറയുന്നവർ മൃഗങ്ങളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. വീടിനകത്തും പുറത്തും മനുഷ്യന് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത്. നിയമ സുരക്ഷ ഉറപ്പുവരുത്താനാകാത്തത് ഖേദകരമായ കാര്യമാണ്. വനം വന്യജീവി നിയമത്തിൽ ഭേദഗതികൾ ഉണ്ടാകണം. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങുന്നത് തടയാൻ ഫലപ്രദമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ( diocese of kanjirappally Jose Pulickal reacts to wild buffalo attack ).
കാട്ടുപോത്ത് ആക്രമണത്തിൽ മലയോര നിവാസികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടത് കേരളത്തെ നടുക്കുന്ന വാർത്തയാണ്. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണം. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചിലർ ജനവികാരം സർക്കാരിനെതിരെയാക്കാനും പ്രതിഷേധം ആളി കത്തിക്കാനും ശ്രമിച്ചുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. സാധാരണ ഗതിയിൽ കാട്ടുപോത്തിന്റെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറുള്ളതല്ല. സംഭവത്തിൽ വനം വകുപ്പ് സമയോചിതമായി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെത് ന്യായമായ പ്രതിഷേധമാണ്. ജില്ലാ കളക്ടർ ചർച്ച നടത്തി, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പ്രശ്നപരിഹാരത്തേക്കാൾ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരത്തിനായി നടക്കുന്നവർക്ക് ഒപ്പം നിൽക്കാനാകില്ല. രാത്രിയെന്ന് സർക്കാർ പറഞ്ഞാൽ അവർക്ക് പകലാണ്, പകലെന്ന് പറഞ്ഞാൽ രാത്രിയും.
കാട്ടുപോത്തിനെ വെടിവെയ്ക്കാനുള്ള ഉത്തരവും വിവാദമായി. സവിശേഷ സാഹചര്യത്തിൽ ജില്ല മജിസ്ട്രേട്ടിനും ഉത്തരവിടാം. ആ പ്രദേശത്തെ നിരീക്ഷണ വലയത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഒഴിവാക്കണം. ചില സമയത്ത് അടിയന്തിര നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: diocese of kanjirappally Jose Pulickal reacts to wild buffalo attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here