ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു; വിശദീകരണവുമായി തലശേരി അതിരൂപത
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി തലശേരി അതിരൂപത രംഗത്തെത്തി. ബിഷപ്പിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് അതിരൂപത വിശദീകരിക്കുന്നു. രക്തസാക്ഷികളെ ആദരിക്കുന്നതാണ് സഭയുടെ സംസ്‌കാരമെന്നും അതിരൂപത പ്രസ്താവിച്ചു. (Thalassery Archdiocese explains Bishop Mar Joseph Pamplani’s statement )
ബിഷപ്പിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി തെറ്റായി വ്യാഖാനിച്ചെന്നാണ് അതിരൂപതയുടെ ആരോപണം. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങള്‍ രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍ ചില രക്തസാക്ഷികള്‍ ചില നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ബലിയാടായവരാണ്. അവരെ അനുകരിക്കരുതെന്നാണ് ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഉദ്ദേശിച്ചായിരുന്നില്ലെന്നും ഇത് ബിഷപ്പ് നടത്തിയ പൊതുപ്രസ്താവനയാണെന്നും അതിരൂപത വിശദീകരിച്ചു.
കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് ബിഷപ്പ് പറഞ്ഞതാണ് വിവാദമായത്. ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസംഗിച്ചു. കണ്ണൂരില്‍ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
Story Highlights: Thalassery Archdiocese explains Bishop Mar Joseph Pamplani’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here