വന്ദേഭാരതിന് നേരെയുള്ള ആക്രമണം: പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു; കെ.സുരേന്ദ്രൻ
വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറത്ത് ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(K Surendran on Vande Bharat attack)
പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എലത്തൂർ ട്രെയിൻ ആക്രമണത്തിന് ശേഷമുള്ള ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിൻ്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ട്.
പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പൊലീസെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Read Also: തീപിടുത്തം സർക്കാരിന്റെ സ്ഥിരം പരിപാടി; രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ
മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോള്‍ ട്രെയിന്‍ കൊള്ളുകയായിരുന്നുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍, പൊലീസ് ഈ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. റെയില്‍ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് പിന്നില്‍ മറ്റാളുകള്‍ ഉണ്ടോയെന്ന് പെലീസ് പരിശോധിക്കുന്നുണ്ട്.
മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയിരുന്നു.
Story Highlights: K Surendran on Vande Bharat attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here