ഐപിഎല്ലിൽ അവസാന ചിരി ആരുടേത്?; ചെന്നൈ – ഗുജറാത്ത് മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം

ഈ വർഷത്തെ ഐപിഎൽ ചാമ്പ്യന്മാർ ആരാണെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ചെന്നൈ സൂപ്പർ കിങ്സാണോ ഗുജറാത്ത് ടൈറ്റൻസാണോ കപ്പുയർത്തുകയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നലെ നടക്കേണ്ടിയിരുന്ന ഫൈനലാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെച്ചത്. മഴ കനിഞ്ഞാൽ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും. ( IPL 2023 Final mach CSK vs GT ).
ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും ഞായറാഴ്ച ഇനി മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
Read Also: ഐപിഎല്ലിൽ കിരീടപ്പോര്; ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരം ഇന്ന്
ഇന്നലെ അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിലധികം മുമ്പ് മാത്രം മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തുകയായിരുന്നു. ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. എന്നാൽ മഴ മാറാതെ നിന്നതോടെ മത്സരം നടക്കില്ലെന്ന് ഉറപ്പായ ആരാധകർ സ്റ്റേഡിയം വിടാൻ തുടങ്ങി.
കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്. റെക്കോർഡ് കിരീട നേട്ടമാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
Story Highlights: IPL 2023 Final mach CSK vs GT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here