മഴ ശമിച്ചു, ഗ്രൗണ്ടുണക്കാൻ തീവ്ര ശ്രമം; ഐപിഎൽ ഫൈനൽ പുനരാരംഭിച്ചേക്കും

മഴ ശമിച്ചതോടെ ഐപിഎൽ ഫൈനൽ മത്സരം നടക്കുന്ന ഗ്രൗണ്ടുണക്കാൻ തീവ്ര ശ്രമം തുടരുന്നു. നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ചെന്നൈ – ഗുജറാത്ത് മത്സരം അധികം വൈകാതെ തന്നെ പുനരാരംഭിച്ചേക്കും. പ്രാക്റ്റീസിന് ഉപയോഗിക്കുന്ന സമീപത്തെ പിച്ചുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ഗുജറാത്തിന്റെ ബാറ്റിങ്ങിന് ശേഷം ശക്തമായ മഴയാണ് പെയ്തത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 4 റൺസ് എന്ന നിലയിലാണ് ചെന്നൈ.
Read Also: അടിച്ചു കസറി സുദർശൻ; ഐപിഎൽ കലാശപ്പോരിൽ ചെന്നൈയ്ക്കെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ
ഗുജറാത്തിന്റെ ബാറ്റിങ്ങിൽ സായി സുദർശനാണ് ചെന്നൈ ബൗളർമാരെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത്. ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്‍ മികച്ച തുടക്കമിട്ട ശേഷം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചേർന്ന് ചെന്നൈ ബൗളർമാരെ അടിച്ചു പരത്തുകയായിരുന്നു.
പവർപ്ലേ അവസാനിക്കുമ്പോഴേക്കും 62 റൺസായിരുന്നു ഗുജറാത്തിന്റെ സമ്പാദ്യം. എന്നാൽ ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ 20 ബോളില്‍ നിന്ന് 39 റണ്‍സ് നേടി ഗില്‍ കൂടാരം കയറി. അവിടന്നങ്ങോട്ട് സായി സുദർശനും സാഹയും ചേർന്ന് വളരെ കരുതലോടെയാണ് ബാറ്റ് വീശിയത്. പതിമൂന്നാം ഓവറില്‍ അർധ സെഞ്ച്വുറി നേടിയ സാഹയെ ചാഹറാണ് ഔട്ടാക്കിയത്. 39 ബോളില്‍ 54 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം.
പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യയും സുദർശനുമാണ് ഗിയർ മാറ്റി കൂറ്റനടികൾ തുടങ്ങിയത്. അവസാന ഓവറില്‍ തുടരെയുള്ള സിക്സറുകളുമായി നല്ല ഫോമിൽ നിന്ന സുദർശൻ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ ഔട്ടാവുകയായിരുന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Story Highlights: IPL 2023 GT Vs CSK final will resume
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here