ചരിത്ര വിജയം, ഒരുദിനവും 280 റൺസും അകലെ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പൊരുതുന്നു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ വിജയത്തിനായി പൊരുതുന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലാണ്.ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 294 റണ്‍സ് കൂടി വേണം. ഒരു ദിവസം കൂടി ടീമിന് അവസരമുണ്ട്. 39 റണ്‍സുമായി വിരാട് കോഹ്‌ലിയും 18 റണ്‍സുമായി ഒന്നാം ഇന്നിങ്‌സിലെ രക്ഷകന്‍ അജിന്‍ക്യ രഹാനെയും ബാറ്റിങ് തുടരുന്നു.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്തു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റണ്‍സുമായി പുറത്തായി. ബോളണ്ടിനാണ് വിക്കറ്റ്. കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങിയത്.
പിന്നീട് രോഹിതിന് കൂട്ടായി ചേതേശ്വര്‍ പൂജാര വന്നു. ഇരുവരും ചേര്‍ന്നു കളി ഇന്ത്യക്ക് അനുകൂലമാക്കി കൊണ്ടു വന്നു. എന്നാല്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെ രോഹിത് പുറത്തായി. 43 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. തൊട്ടുപിന്നാലെ പൂജാരയും മടങ്ങി. താരം 27 റണ്‍സാണ് കണ്ടെത്തിയത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത് ഗില്‍ സഖ്യം അതിവേഗ തുടക്കമാണ് നല്‍കിയത്. ഇരുവരും 7.1 ഓവറിലാണ് 41 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 66 റണ്‍സെടുത്തു പുറത്താകാതെ നിന്ന അലക്‌സ് കാരിയാണ് ടോപ് സ്‌കോറര്‍.
Read Also: ഏഴാം വിക്കറ്റിൽ രഹാനെയുടെയും താക്കൂറിൻ്റെയും ചെറുത്തുനില്പ്; ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കുന്നതിനരികെ
അലക്‌സ് കാരിയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. സ്റ്റാര്‍ക്ക് 41 റണ്‍സുമായി മടങ്ങി. പാറ്റ് കമ്മിന്‍സ് അഞ്ച് റണ്‍സില്‍ പുറത്തായി. പിന്നാലെ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
നാലാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ലബുഷെയ്‌നിനെ ഓസീസിന് നഷ്ടമായി. താരം 41 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ വന്ന കാമറോണ്‍ ഗ്രീന്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. താരം 25 റണ്‍സുമായി പുറത്ത്. നാലാം ദിനത്തില്‍ ഈ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
രണ്ടാം ഇന്നിങ്‌സില്‍ തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയ തുടങ്ങിയത്. ഒരു റണ്ണുമായി വാര്‍ണറും 13 റണ്‍സുമായി ഉസ്മാന്‍ ഖവാജയും മടങ്ങി. ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റുകള്‍ നേടിയത്.
പിന്നീട് സ്റ്റീവ് സ്മിത്തും മര്‍നെസ് ലബ്‌ഷെയ്‌നും ചേര്‍ന്ന് ഓസീസിന് മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്‌കോര്‍ 86ല്‍ നില്‍ക്കെ സ്മിത്തിനെ മടക്കി ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേക്ക് മടക്കി എത്തിച്ചു. സ്‌കോര്‍ 100 കടന്നതിനു പിന്നാലെ ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ട്രാവിസ് ഹെഡ്ഡും പുറത്തായി.
Story Highlights: World Test Championship final: Australia v India, day four
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here