ഹരിയാനയിൽ വർഗീയ സംഘർഷം; സംഭവം പ്രതിരോധമന്ത്രിയുടെ റാലിക്ക് മുന്നോടിയായി

ഹരിയാനയിലെ യമുനാനഗറിൽ വർഗീയ സംഘർഷം. ചൊവ്വാഴ്ച രാത്രി വൈകി ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ യമുനാനഗറിൽ എത്താനിരിക്കെയാണ് സംഭവം.
യമുനാനഗറിലെ മാലിക്പൂർ ഗ്രാമത്തിൽ പൊതുപഞ്ചായത്ത് ഭൂമിയെച്ചൊല്ലി ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിന്റെ പൊതുഭൂമിയിൽ മുസ്ലീങ്ങൾ നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഹിന്ദുക്കൾ ആശങ്ക ഉന്നയിച്ചതോടെയാണ് സംഘർഷ സാധ്യത ഉടലെടുത്തത്. വിവരമറിഞ്ഞ് പൊലീസ് ഇരുവിഭാഗങ്ങളോടും സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭൂമിയിൽ മുസ്ലീം വിഭാഗം പ്രാർത്ഥന നടത്തുന്നതിനിടെ ഇതര സമുദായത്തിൽപ്പെട്ട നാട്ടുകാർ ഇത് തടഞ്ഞു. ഇതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായതെന്ന് യമുനാനഗർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പർമോദ് കുമാർ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇരു സമുദായങ്ങളെയും യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി നാളെ യമുനാനഗറിൽ എത്തുന്നത്. വ്യാഴാഴ്ച യമുനാനഗറിൽ നടക്കുന്ന റാലിയെ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്ത് സംസാരിക്കും.
Story Highlights: Ahead Of Rajnath Singh’s Rally Communal Clash In Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here