അരികൊമ്പൻ ഹർജിക്കാർക്ക് പിഴ ഇല്ല

അരികൊമ്പനെ മയക്കുവെടി വെക്കരുതെന്ന് സുപ്രിംകോടതിയിൽ ഹർജി നൽകിയ സംഘടനയ്ക്ക് പിഴ ഇല്ല. 25000 രൂപ പിഴ ഇടുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പിൽ പിഴ സംബന്ധിച്ച് രേഖപെടുത്തിയിട്ടില്ല. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന ആണ് ഹർജിക്കാർ. ( no fine for arikomban petitioners )
ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തുവെന്നും അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്നും സുപ്രിംകോടതി ഇന്ന് രാവിലെ വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു. നിരന്തരമുള്ള അരിക്കൊമ്പൻ ഹർജികളിൽ നീരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാർഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹർജി വരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രിം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതാണ് പിഴയിടാൻ കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിം കോടതി നിർദേശിച്ചു.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
Story Highlights: no fine for arikomban petitioners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here