മണിപ്പൂരിൽ നടത്തിയ പരാമർശം; ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്
മണിപ്പൂർ വിവാദ പരാമർശത്തിന്റെ പേരിൽ ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇംഫാൽ പൊലീസ്. കലാപ മേഖലകൾ സന്ദർശിക്കുകയും കലാപത്തിന് എണ്ണ പകരുന്ന രീതിയിൽ പരാമർശം നടത്തുകയും ചെയ്തുവെന്നാണ് ഇംഫാൽ പൊലീസ് പറയുന്നത്. രണ്ട് മാസത്തോളമായി മണിപ്പൂർ കത്തിയെരിയുകയാണെന്നും അവിടെ നടക്കുന്നത് സ്റ്റേറ്റ് സ്പോൺസേർഡ് വയലൻസാണെന്നും പറഞ്ഞതിന്റെ പേരിലാണ് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പടെ ചുമത്തി കേസെടുത്തത്.
അവിടെ പോയി ആളുകളോട് സംസാരിച്ചതിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് ആനി രാജ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇതിനെതിരെ തങ്ങൾ കോടതിയെ സമീപിച്ചതോടെ വെള്ളിയാഴ്ച്ച എഫ്.ഐ.ആർ ഉൾപ്പടെ കോടതിക്ക് മുമ്പിൽ വരാനാണ് ഇംഫാൽ പൊലീസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആനി രാജ പറഞ്ഞു.
മണിപ്പൂർ സന്ദർശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതിക്കെതിരെയും നേരത്തേ ബിജെപി സർക്കാർ കേസെടുത്തിരുന്നു. സർക്കാർ സ്‌പോൺസേർഡ് കലാപമാണ് മണിപ്പൂരിൽ നടന്നതെന്ന് വസ്തുതാന്വേഷണ സമിതി പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നൽകിയ കേസിലാണ് എട്ടാം തീയതി കേസെടുത്തത്.
നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസ് എന്ന സംഘടനയുടെ സമിതിയാണ് മണിപ്പൂരിൽ സന്ദർശനം നടത്തിയത്. ആനി രാജ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ കൂടി പ്രതിയാക്കിയാണ് കേസെടുത്തത്. അതിന് പിന്നാലെയാണ് ഇപ്പോൾ ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്.
Story Highlights: Sedition charges against CPI leader Annie Raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here