പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണം തള്ളി ഡോ. ആര്‍.ബിന്ദു; സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. യുജിസി ചട്ടം പരിഗണിച്ച് സീനിയോറിറ്റി അനുസരിച്ചാകും നിയമനം. യുജിസി ചട്ടം ലംഘിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയെന്നും മന്ത്രി ബിന്ദു പറഞ്ഞു.
പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിനിഷേധം ഉണ്ടാകാതിരിക്കാനാണ് ഇടപെട്ടത് എന്നും മന്ത്രി പറഞ്ഞു.
Read Also: ഉന്നത വിദ്യാഭ്യാസ മേഖല ആർ.ബിന്ദു എ.കെ.ജി സെന്ററാക്കി മാറ്റി: കെ സുരേന്ദ്രൻ
സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ മന്ത്രി ബിന്ദു ഇടപെട്ടുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. പി.എസ്.സി അംഗം കൂടി ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയില്‍ നിന്ന് തല്‍ക്കാലം നിയമനം നടത്തേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് രേഖയിലുള്ളത്. സെലക്ഷന്‍ കമ്മിറ്റി പരിശോധിച്ച് 43 പേരുടെ പട്ടികയാണ് തയാറാക്കിയത്. തുടര്‍ന്ന് ഇതു വകുപ്പുതല പ്രൊമോഷന്‍ സമതിയും അംഗീകരിച്ച് നിയമനത്തിനായി സര്‍ക്കാരിന് നല്‍കി. എന്നാല്‍ പ്രൊമോഷന്‍ കമ്മിറ്റി അംഗീകരിച്ച അന്തിമപട്ടിക കരട് പട്ടികയായി പരിഗണിച്ചാല്‍ മതിയെന്നും പരാതി ഉണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ ഒരു അപ്പീല്‍ കമ്മിറ്റിയെ നിയമിക്കാനും നിര്‍ദേശിച്ച് മന്ത്രി 2022 നവംബര്‍ 12ന് ഫയലില്‍ കുറിപ്പെഴുതി. തുടര്‍ന്ന് 2023 ജനുവരിയില്‍ അന്തിമ പട്ടിക കരട് പട്ടികയായി പ്രസിദ്ധീകരിച്ചു. അതിനുശേഷം ആണ് സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയ 33 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ 76 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്.
Story Highlights: Dr. R Bindu denied allegation of interference in principal appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here