മകൾ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്, ഡൽഹി പൊലീസ് അസഫാഖിനെ സഹായിച്ചു’: വെളിപ്പെടുത്തലുമായി പിതാവ്

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഡൽഹിയിൽ 10 വയസ്സുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പെൺകുട്ടിയുടെ പിതാവ് 24 നോട്. അസഫാഖിന് കേരള പൊലീസ് വധശിക്ഷ ഉറപ്പാക്കണമെന്നും പിതാവ് ആവശ്യപ്പെടുന്നു. അസഫാഖ് മുമ്പ് താമസിച്ചിരുന്ന ചേരിയിലെ നിവാസികളും ഇയാൾക്കെതിരെ രംഗത്തെത്തി. അസഫാഖിൻ്റെ പശ്ചാത്തലം തേടി 24 അന്വേഷണം.
അസഫാഖ് കൊടും ക്രിമിനലാണെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചതായും പൊലീസ് കണ്ടെത്തി. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അന്നത്തെ നടുക്കുന്ന ഓർമയിലാണ് പെൺകുട്ടിയും കുടുംബവും. മകൾ തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പിതാവ്. അസഫഖിന്റെ കൈ കടിച്ച ശേഷം മകൾ ഓടിപ്പോയെന്ന് പിതാവ് 24ന് പറഞ്ഞു.
ബഹളം കേട്ട് എത്തിയ നാട്ടുകാർ അസഫാഖിനെ പിടികൂടി ഡൽഹി പൊലീസിന് കൈമാറി. എന്നാൽ ഡൽഹി പൊലീസ് അസഫാഖിനെ സഹായിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. കേസിൽ ഗുരുതര വകുപ്പുകൾ ചുമത്താത്തതിനാൽ ഒരു മാസം കൊണ്ട് ജാമ്യം ലഭിച്ചു. അസഫാഖിനെതിരായ കേസ് പിൻവലിക്കാൻ ആളുകൾ പണം വാഗ്ദാനം ചെയ്തതായും പിതാവ് 24 നോട് വെളിപ്പെടുത്തി. അസഫാഖിന് കേരള പൊലീസ് വധശിക്ഷ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
അസഫാഖ് സ്ഥിരം മോഷ്ട്ടാവാണെന്ന് അസഫാഖിൻ്റെ ഡൽഹിയിലെ തൊഴിലുടമയും ആരോപിച്ചു. മദ്യപിച്ചാണ് ഇയാൾ ജോലിക്ക് എത്തിയിരുന്നത്. പോക്‌സോ കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഒരു വർഷത്തോളം മീൻ മാർക്കറ്റിൽ ജോലി ചെയ്തിരുന്നതായും ഇയാൾ വെളിപ്പെടുത്തി. ബീഹാറിൽ വച്ച് വിവാഹിതനായ ശേഷമാണ് അസഫാഖ് കേരളത്തിലെത്തിയതെന്നും തൊഴിലുടമ 24 നോട് പറഞ്ഞു.
അതിനിടെ, രേഖകളില്ലാതെയാണ് അസഫാഖ് ഡൽഹിയിൽ താമസിച്ചിരുന്നതെന്ന് ഡൽഹിയിലെ വീട്ടുടമസ്ഥൻ വെളിപ്പെടുത്തി. പോക്‌സോ കേസിൽ അറസ്റ്റിലായതിന് ശേഷം ചേരിയിലേക്ക് വന്നിട്ടില്ലെന്നും വെളിപ്പെടുത്തൽ. കൂടാതെ അസഫാഖിന് പരമാവധി ശിക്ഷ നൽകണമെന്ന് ചേരി നിവാസികൾ ആവശ്യപ്പെട്ടു.
Story Highlights: ‘Delhi Police helps Asafaq’: Father reveals, 24 probe into Asafaq’s background
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here