Advertisement

”രാജ്യസ്നേഹം ഒരു വികാരമാണ്” രാജ്യത്തിനായി പോരാടിയവർക്ക് ആദരവായി പിറന്ന സിനിമകൾ

August 7, 2023
Google News 3 minutes Read
best-patriotic-films-in-malayalam

രാജ്യം 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ വിജയം നേടിയതിന്‍റെ അഭിമാന നിമിഷമാണ് ഓഗസ്റ്റ് പതിനഞ്ച് എന്ന ദിനം ഓരോ ഇന്ത്യക്കാരനും. സാഹിത്യത്തിലും സിനിമയിലും ഇന്ത്യൻ ജനതയുടെ വിപ്ലവ വീര്യം വിളിച്ചോതുന്ന നിരവധി സംഭവങ്ങള്‍ പലരും ആവിഷ്കരിച്ചിട്ടുണ്ട്.(Independance Day 2023 Best patriotic films in Malayalam)

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ അനേകം മലയാളികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സാഹിത്യത്തിലും സിനിമയിലും ഇന്ത്യൻ ജനതയുടെ വിപ്ലവ വീര്യം വിളിച്ചോതുന്ന നിരവധി സംഭവങ്ങള്‍ പലരും ആവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിൽ വിപ്ലവ വീര്യം ഉയര്‍ത്തിപിടിക്കുന്ന ചില സിനിമകള്‍ മലയാളത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

1921

1988 ഓഗസ്റ്റ് 19നാണ് പുറത്തിറങ്ങിയ സിനിമയാണ് 1921. ടി. ദാമോദരൻ കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത സിനിമ സ്വാതന്ത്ര്യ സമര കാലത്തെ മലബാർ കലാപവുമായി ബന്ധപെട്ടുള്ള ചരിത്ര കഥയുടെ സിനിമാവിഷ്ക്കാരമാണ്. സ്വാതന്ത്ര്യ സമരകാലത്തുള്ള കോൺഗ്രസിന്‍റെ വളര്‍ച്ചയും ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിളലഹളയുമൊക്കെ ഫിക്ഷൻ ചേർത്ത് അവതരിപ്പിച്ച ചിത്രത്തിൽ മധു, മമ്മൂട്ടി, സുരേഷ് ഗോപി, ടി.ജി രവി, സീമ തുടങ്ങി വലിയ താരനിര അഭിനയിച്ചിരുന്നു.

കാലാപാനി

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ കാലാപാനി 1996 – ൽ പുറത്തിറങ്ങി. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് തടവുകാരായി ദ്വീപുകളിൽ ജയിലുകളിൽ കഴിയേണ്ടി വന്നവരുടെ അവസ്ഥ തുറന്നുകാണിച്ച സിനിമയിൽ മോഹൻലാൽ, പ്രഭു, അമരീഷ് പുരി, ശ്രീനിവാസൻ, നെടുമുടിവേണു, കൊച്ചിൻ ഹനീഫ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടന്ന കഥയാണ് ചിത്രം പറഞ്ഞത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കുകയുണ്ടായി.

ദാദാസാഹിബ്

ഒരു സ്വാതന്ത്യ സമര സേനാനിയുടെ ജീവിതം പറഞ്ഞ ചിത്രം. മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സിനിമയിൽ ദാദാ മുഹമ്മദ് സാഹിബ്, സുബൈദാര്‍ അബൂബക്കര്‍ എന്നീ രണ്ട് കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തിയത്. മമ്മുട്ടിക്ക് പുറമെ സായികുമാർ, മുരളി, ആതിര തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരുന്നത്.

വീരപുത്രന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍റെ ജീവിതം പറഞ്ഞ ചിത്രം. എന്‍പി മുഹമ്മദ് എഴുതിയ നോവലിനെ ആസ്പദമാക്കിക്കൊണ്ട് പിടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത സിനിമ ബ്രിട്ടീഷ് ക്രൂരതയ്‍ക്കെതിരെ കേരളത്തിൽ അരങ്ങേറിയ വിപ്ലവങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. നരേന്‍, ശരത് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, റയ്മ സെന്‍, സായി കുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

കേരള വർമ്മ പഴശ്ശിരാജ

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ കേരളത്തിൽ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. പഴശ്ശിയുടെ ധീരോദാത്തമായ ജീവിതം പറഞ്ഞ ചിത്രമാണ് എം.ടി – ഹരിഹരൻ കൂട്ടുകെട്ടിലൊരുങ്ങിയ കേരളവർമ്മ പഴശ്ശിരാജ. വീരകേരള സിംഹം എന്നാണ് പഴശ്ശി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര താളുകളിൽ അറിയപ്പെടുന്നത്. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത കേരള വര്‍മ്മ പഴശ്ശിരാജ എന്ന സിനിമ ഇറങ്ങിയത് 2009 ഒക്ടോബർ 16നാണ്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ സിനിമയുടെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിരുന്നത് വലിയ വാർത്തയായിരുന്നു.

കീർത്തിചക്ര

2006-ൽ ചിത്രം മേജർ രവി ഒരുക്കിയ ചിത്രമാണ്. സ്വാതന്ത്ര്യാന്തര ഇന്ത്യയിലെ ഭീകരവാദം വിഷയമാക്കിയ ചിത്രം. മോഹൻലാലും ജീവയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നത്. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് സിനിമ അവതരിപ്പിച്ചത്. ഇതിന് പുറമെ മേജര്‍ രവിയുടെ മറ്റ് ചിത്രങ്ങളായ കുരുക്ഷേത്ര, കാണ്ടഹാര്‍, മിഷൻ 90 ഡെയ്സ്, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ സിനിമകളും ദേശസ്നേഹം വിളിച്ചോതുന്നതും ഇന്ത്യൻ പട്ടാളക്കാരുടെ ജീവിതം തുറന്ന് കാണിച്ചതുമായ ചിത്രങ്ങളാണ്.

യുഗപുരുഷൻ

മഹാത്മ ഗാന്ധി ഇല്ലാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രമില്ലല്ലോ. ഗാന്ധിജിയെ അവതരിപ്പിച്ച നിരവധി സിനിമകള്‍ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഗർഷോം എന്ന സിനിമയിൽ മഹാത്മയെ ചിത്രീകരിച്ചിട്ടുണ്ട്. പി.എ ബക്കര്‍ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരു എന്ന സിനിമയിലും ഗാന്ധിജിയെ അവതരിപ്പിച്ചിരുന്നു. നടൻ ജോസഫ് ചാക്കോ ആയിരുന്നു ഈ രണ്ട് സിനിമകളിലും ഗാന്ധിജിയെ സ്ക്രീനിലെത്തിച്ചത്. യുഗ പുരുഷൻ എന്ന സിനിമയിൽ ശ്രീ നാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തുന്ന രംഗത്തിൽ ഗാന്ധിജിയെ അവതരിപ്പിച്ചിട്ടുണ്ട്. നടൻ ജോര്‍ജ് പോൾ ആയിരുന്നു ഗാന്ധിയായി എത്തിയിരുന്നത്.

ഉറുമി

പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രം സാങ്കൽപിക കഥാപാത്രങ്ങളെയാണ് കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. 16 -ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് ക്രൂരതകള്‍ ചിത്രത്തിൽ കാണിക്കുന്നുണ്ട്. യാഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കൽപ്പിക കഥയായാണ് ഉറുമി ഒരുക്കിയിരുന്നത്. 1498ൽ കേരളത്തിലേക്കുള്ള കപ്പൽപാത കണ്ടെത്തുന്ന വാസ്കോ ഡ ഗാമ 1502ൽ കേരളത്തിലെ രാജാക്കന്മാരുമായി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കാൻ പോർച്ചുഗീസ് സംഘത്തിന്‍റെ നേതൃസ്ഥാനവുമായി കേരളത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ പ്രമേയമാക്കിയിരുന്നത്.

കുഞ്ഞാലിമരക്കാര്‍- അറബിക്കടലിന്റെ സിംഹം(2011)

കേരളവര്‍മ്മ പഴശ്ശിരാജക്കു സമാനമായ ആവിഷ്‌കരണ ശൈലി തന്നെയാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് അനു ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം(2011) എന്ന ചിത്രത്തിലും പ്രതിഫലിച്ചത്. ഹോളിവുഡ് പീര്യഡ് ചരിത്രസാഹസിക സിനിമകളുടെ പ്രചോദനമുള്‍ക്കൊണ്ട് അത്തരത്തിലൊരു ക്യാന്‍വാസിലാണ് ചിത്രം തയാറാക്കപ്പെട്ടത്. കേരളത്തിന്റെ തനതായ വസ്ത്രധാരണശൈലിയോ വാസ്തുശൈലിയോ ഒന്നുമല്ല ചിത്രം പ്രതിനിധാനം ചെയ്തത്.

പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍, കോഴിക്കോട് സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെയും യൂറോപ്യന്‍ സേനയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യത്തെ നാവിക പ്രതിരോധത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. വസ്തുതയുടെയും കെട്ടുകഥകളുടേയും സമന്വയമായതിനാല്‍, മലബാര്‍ ചരിത്രത്തില്‍ ആകെയുള്ള നാല് മരയ്ക്കാന്മാരില്‍ സിനിമയ്ക്കു പറ്റിയത് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റേതായിരിക്കുമെന്നു കണക്കുകൂട്ടിയ പ്രിയദര്‍ശന്‍ 505 മുതല്‍ 1601 വരെ നടന്നതായി ഭാവന ചെയ്ത ചിത്രത്തില്‍ മരയ്ക്കാര്‍ നാലാമനെ മുഖ്യ കഥാപാത്രമാക്കി. ആ കാലഘട്ടത്തിലെ സംഭവങ്ങളെ ക്കുറിച്ചുള്ള വിവരങ്ങള്‍ അവ്യക്തമായിരുന്നതിനാല്‍ കലാകാരന്റെ സ്വാതന്ത്ര്യം യഥേഷ്ടം എടുത്തുകൊണ്ടായിരുന്നു തിരക്കഥാരചന.

Story Highlights: Independance Day 2023 Best patriotic films in Malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here