നാമനിർദേശ പത്രിക സമർപ്പിച്ച് ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള പണം നൽകിയത് ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞ സിഒടി നസീറിന്റെ മാതാവ്
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആദ്യ പത്രിക സമർപ്പിച്ചു പ്രാർത്ഥിച്ച ശേഷമാണ് ചാണ്ടി വരണാധികാരിക്ക് മുന്നിലെത്തിയത്. ഉമ്മൻചാണ്ടിയെ കണ്ണൂരിൽ വെച്ച് കല്ലെറിഞ്ഞ മുൻ സിപിഐഎം നേതാവ് സിഒടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടി വെക്കാനുള്ള പണം നൽകിയത്. ( chandy oommen file nomination )
കത്തിക്കയറിയ ആവേശമില്ല, കാടിളക്കുന്ന പ്രചരണവുമില്ല. പകരം ഉമ്മൻചാണ്ടിയുടെ ഓർമകൾ തളം കെട്ടിയ അതി വൈകാരികാന്തരീക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് കതീഡ്രലിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി ചാണ്ടി ആദ്യ പത്രിക സമർപ്പിച്ചു. പ്രാർത്ഥനക്ക് ശേഷം അമ്മയുടെ അനുഗ്രഹവും വാങ്ങി നിറകണ്ണുകളോടെ വരണാധികാരിക്ക് മുന്നിൽ. തന്റെ കൺകണ്ട ദൈവം അപ്പ തന്നെയെന്ന് ചാണ്ടി 24 നോട് പറഞ്ഞു.
ചാണ്ടിക്ക് ആശീർവാദവുമായി ഇളയ സഹോദരി അച്ചുവും എത്തി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും ചാണ്ടി ഉമ്മനും ഒന്നിച്ചു മത്സരിക്കുന്ന പ്രതീതിയാണെന്ന് അച്ചു ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു. ‘അപ്പ ചെയ്ത ഒരുപാട് നല്ല പ്രവൃത്തികളുണ്ട്. അതെല്ലാം തുടർന്ന് പോരാൻ ഏറ്റവും യോജിച്ച വ്യക്തി ചാണ്ടിയാണെന്ന ആത്മവിശ്വാസമുണ്ട്’- അച്ചു ഉമ്മൻ പറഞ്ഞു. പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വച്ച് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ സി ഒ ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് കെട്ടി വെക്കാനുള്ള കാശ് നൽകിയത്. നേരിട്ടെത്തി പണം നൽകാനായിരുന്നു തീരുമാനമെങ്കിലും, ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അത് ഒഴിവാക്കി.
Story Highlights: chandy oommen file nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here