Advertisement

2022ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ: റിപ്പോർട്ട്

August 21, 2023
Google News 3 minutes Read
Most corruption complaints

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെയും റെയിൽവേയിലും ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയുമാണ്. (Most corruption complaints against home ministry&railways in 2022)

2022ൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയായി ആകെ 1,15,203 പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 85,437 എണ്ണം തീർപ്പാക്കുകയും 29,766 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 22,034 എണ്ണം മൂന്ന് മാസത്തിലേറെയായി പരിഹരിക്കപ്പെടാതെയും കിടക്കുന്നുണ്ട്.

ചീഫ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതികൾ പരിശോധിക്കാൻ മൂന്ന് മാസത്തെ സമയപരിധി സെൻട്രൽ വിജിലൻസ് കമ്മീഷൻ (സിവിസി) നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ ദേശീയമാധ്യമങ്ങളോട് വ്യക്തമാക്കി. റിപ്പോർട് അനുസരിച്ച്, കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 46,643 പരാതികളും റെയിൽവെയ്‌ക്കെതിരെ 10,580 പരാതികളും ബാങ്ക് ജീവനക്കാർക്കെതിരെ 8,129 പരാതികൾ ലഭിച്ചതായും പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരായ മൊത്തം പരാതികളിൽ 23,919 എണ്ണം തീർപ്പാക്കുകയും 22,724 എണ്ണം തീർപ്പാക്കാതെയും കിടക്കുന്നു. 19,198 എണ്ണം മൂന്ന് മാസത്തിലേറെയായി തീർപ്പാക്കാതെയും കിടക്കുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

റെയിൽവേ ജീവനക്കാർക്കെതിരെയുള്ള പരാതികളിൽ 9,663 തീർപ്പാക്കിയപ്പോൾ 917 പരാതികൾ തീർപ്പാക്കാതെ കിടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 7,762 അഴിമതി പരാതികൾ ബാങ്കുകൾ തീർപ്പാക്കുകയും 367 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 78 എണ്ണം മൂന്ന് മാസത്തിലേറെയായവയുമാണ്.

ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ഗവൺമെന്റ് ജീവനക്കാർക്കെതിരെ 7,370 പരാതികൾ ഉണ്ടെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ പറയുന്നത്. ഇതിൽ 6,804 എണ്ണം തീർപ്പാക്കുകയും 566 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്.

ഭവന-നഗരകാര്യ മന്ത്രാലയം (കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ), ഡൽഹി വികസന അതോറിറ്റി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ, ഡൽഹി അർബൻ ആർട്ട് കമ്മീഷൻ, ഹിന്ദുസ്ഥാൻ പ്രിഫാബ് ലിമിറ്റഡ്, ദി ഹൗസിങ്‌ ആൻഡ് അർബൻ കോർപ്പറേഷൻ ലിമിറ്റഡ്, എൻബിസിസി, എൻസിആർ പ്ലാനിംഗ് ബോർഡ് എന്നിവയിലെ ജീവനക്കാർക്കെതിരെയാണ് 4,710 പരാതികളെന്ന് റിപ്പോർട്ട് പറയുന്നു.

ഇതിൽ 3,889 എണ്ണം തീർപ്പാക്കുകയും 821 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്. 577 എണ്ണം മൂന്ന് മാസത്തിലേറെയായവയുമാണ്. കൽക്കരി മന്ത്രാലയത്തിലുള്ളവർക്കെതിരെ 4,304 പരാതികളും (4,050 തീർപ്പാക്കിയത്), തൊഴിൽ മന്ത്രാലയത്തിലുള്ളവർക്കെതിരെ 4,236 പരാതികളും (4,016 തീർപ്പാക്കിയത്), പെട്രോളിയം മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 2,617 പരാതികളും (2,409 തീർപ്പാക്കിയത്) എന്നിങ്ങനെയാണ് സിവിസി വാർഷിക റിപ്പോർട്ട്.

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ജീവനക്കാർക്കെതിരെ 2,150 പരാതികളും, പ്രതിരോധ മന്ത്രാലയ ജീവനക്കാർക്കെതിരെ 1,619 പരാതികളും, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ജീവനക്കാർക്കെതിരെ 1,308 പരാതികളും, ധനമന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 1,202 പരാതികളും, സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി)യിലുള്ളവർക്കെതിരെ 1,101 പരാതികളുമാണുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇൻഷുറൻസ് കമ്പനികളിൽ ജോലി ചെയ്യുന്നവർക്കെതിരെ 987, പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 970, സ്റ്റീൽ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 923 പരാതികൾ എന്നിങ്ങനെയാണ് സിവിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story highlights – Most corruption complaints against home ministry – railways, in 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here