ജി-20യില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് എത്തില്ല; ഷി ഡല്‍ഹിയില്‍ വരാത്തതിന്റെ യഥാര്‍ത്ഥ കാരണം…

സെപ്തംബര്‍ ഒന്‍പതിന് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പങ്കെടുക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പകരം ചൈനയുടെ പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ചൈനയെ പ്രതിനിധീകരിച്ച് ഡല്‍ഹിയിലെത്തുക. ഇന്ത്യയില്‍ ഇങ്ങനെ ഒരു ഉച്ച കോടി നടക്കുമ്പോള്‍ ചൈനയുടെ പ്രസിഡന്റ് എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് ചൈന ഇതുവരെയും മറുപടി നല്‍കുകയും ചെയ്തിരുന്നില്ല. എന്നാല്‍ എന്താണ് ഷി വിട്ട് നില്‍ക്കാന്‍ കാരണമെന്ത് എന്ന് വിശദീകരിക്കുകയാണ് ചൈനയിലെ ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്കി ഏഷ്യ എന്ന പ്രമുഖ വാര്‍ത്ത മാധ്യമം. (why Chinese President Xi Jinping didn’t attend G20 in India)
ഷീ ജിന്‍പിങ് പ്രസിഡന്റായ ശേഷം ഇതുവരെ ഒരു ജി20 സമ്മേളനത്തില്‍പോലും പങ്കെടുക്കാതിരുന്നിട്ടില്ല. കൊവിഡ് സമയത്തു പോലും അദ്ദേഹം ഓണ്‍ലൈന്‍ ആയി പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സാഹചര്യത്തിലാണു ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനം റദ്ദാക്കുന്നത്.
ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ബീദൈഹെയിലെ കടല്‍ത്തീരത്തെ റിസോര്‍ട്ടില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ ഒരു അനൗദ്യോഗിക മീറ്റിംഗ് നടത്തുകയുണ്ടായി. അനൗപചാരിക ചര്‍ച്ചകള്‍ ആണെങ്കിലും, ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ഈ വര്‍ഷത്തെ സമ്മേളനത്തില്‍, പാര്‍ട്ടിയില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം മുതിര്‍ന്നവര്‍ ഇതുവരെ ഇല്ലാത്ത വിധത്തില്‍ ഉന്നത നേതാവിനെ പല കാര്യങ്ങളില്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിയില്‍ ഷി ജിങ്പിന്‍ അസ്വസ്ഥനാകുകയായിരുന്നു.
പഴയ ചൈനയെ അപേക്ഷിച്ച് ഇപ്പോള്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ച, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ച, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിലെ വര്‍ധനവ് തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ മുതിര്‍ന്നവര്‍ ചൂണ്ടിക്കാട്ടിയത് ഷിയ്ക്ക് വലിയ ആഘാതമായി. അജ്ഞാതമായ കാരണങ്ങളാല്‍ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഈ പ്രതിസന്ധികള്‍ ഉള്ളതുകൊണ്ട് തന്നെ ചൈനീസ് ഭരണം കൈയില്‍ നില്‍ക്കുമോ എന്ന പേടിയിലാണ് ഭരണകൂടം.
അങ്ങനെ താന്‍ ഭരിക്കുമ്പോള്‍ രാജ്യത്തുള്ള പ്രതിസന്ധികളും തനിക്ക് മുന്‍പ് ഉള്ളവര്‍ വരുത്തി വെച്ച രാജ്യതെയുണ്ടായ നഷ്ടങ്ങളും കാരണം ഷി ഇപ്പോള്‍ ധര്‍മ്മ സങ്കടത്തില്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി ഉപേക്ഷിക്കാനുള്ള ഷിയുടെ തീരുമാനം മുഖം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമമാണ് എന്നും പറയുന്നുണ്ട്. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ മോശം പ്രകടനത്തെക്കുറിച്ച് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചേക്കുമെന്ന ആശങ്കയുള്ളതിനാല്‍ ഷി വേള്‍ഡ് എകണോമിക് ഫോറത്തില്‍ പങ്കെടുത്തില്ല എന്നതാണ് മറ്റൊരു കാര്യം. യുഎസുമായുള്ള ബന്ധങ്ങളില്‍ ഒരു മുന്നേറ്റവും ദൃശ്യമാകുന്നില്ല എന്നതാണ് ഷിയുടെ ജി 20 അഭാവത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ മാസം അവസാനത്തോടെ യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ നടത്തിയ ചൈന സന്ദര്‍ശനം കൂടുതല്‍ സുസ്ഥിരമായ ബന്ധത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി മാറിയെന്ന് വാഷിംഗ്ടണില്‍ പ്രതീക്ഷയുണ്ടെങ്കിലും, ചൈനീസ് പക്ഷം ഇതിനെ കാണുന്നത് ഇങ്ങനെയല്ല.
മാത്രമല്ല, അരുണാചലും ലഡാക്കും ഉള്‍പ്പെടുത്തി ചൈന പുതിയ ഭൂപടമിറക്കിയത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും ആ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സന്ദര്‍ശനം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ചൈനീസ് പ്രസിഡന്റ് പങ്കെടുക്കാത്തത് ദുഃഖകരമാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. മറ്റൊരവസരത്തില്‍ ഷീയെ കാണുമെന്നും ബൈഡന്‍ പറഞ്ഞു. സെപ്തംബര്‍ 9,10 തീയതികളിലാണ് ജി20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുന്നത്.
Story Highlights: Why Chinese President Xi Jinping didn’t attend G20 in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here