Advertisement

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച്ച നടത്തി

September 11, 2023
Google News 2 minutes Read
Kanthapuram AP Abubakar Musliyar meeting with Siddaramaiah

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂടികാഴ്ച്ച നടത്തി. ബംഗളൂരു കാവേരി ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ സമകാലിക സാമൂഹ്യ സാഹചര്യങ്ങളും ന്യൂനപക്ഷ വികസനവും ചര്‍ച്ചാവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക പുരോഗതിക്ക് ആവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാന്‍ഡ് മുഫ്തി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. എസ് എസ് എഫ് കര്‍ണാടക ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനും ദ്വിദിന സന്ദര്‍ശനത്തിനുമായി സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായി കഴിഞ്ഞ ദിവസമാണ് കാന്തപുരം ബംഗളൂരുവില്‍ എത്തിയത്. (Kanthapuram AP Abubakar Musliyar meeting with Siddaramaiah)

ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിനെ ഗ്രാന്‍ഡ് മുഫ്തി പ്രശംസിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശവും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ മുന്‍പന്തിയില്‍ ഉണ്ടാവണം. രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമന മോഹങ്ങളെ തകര്‍ക്കുന്ന ഹിജാബ് നിരോധനം ഭരണഘടനാ സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ്. നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ഹിജാബ് നിരോധനം എടുത്തു മാറ്റുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിരോധനം എടുത്തുമാറ്റി എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാവണന്നും കാന്തപുരം അഭ്യര്‍ഥിച്ചു.

Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!

വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തുമ്പോള്‍ സാധാരണക്കാരെയും അവശതയനുഭവിക്കുന്നവരെയും പരിഗണിക്കണം. എല്ലാവരെയും ഉള്‍കൊള്ളുന്ന വികസനമാണ് കാലം ആവശ്യപ്പെടുന്നത്. വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിന് ആവശ്യമായ ഇടപടലുകള്‍ ഉണ്ടാകണം. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു സമാധാനം ഉറപ്പുവരുത്തണം.

വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണം നല്‍കണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു. മുസ്‌ലിം വിഭാഗത്തിന് നല്‍കിയിരുന്ന നാല് ശതമാനം സംവരണം നിര്‍ത്തലാക്കിയ മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദു ചെയ്യണം. സംവരണത്തില്‍ നിന്ന് മുസ്‌ലിംകളടക്കമുള്ളവരെ തടയുന്നത് അവരുടെ ക്ഷേമത്തിലും സാമൂഹികാവസ്ഥയിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഭരണഘടന ഉറപ്പു വരുത്തുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍പെടുത്തി. മര്‍കസ് നോളേജ് സിറ്റിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയില്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി സമീര്‍ അഹ്മദ് ഖാന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹ്മദ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അന്‍വര്‍ പാഷ, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ബിഎം മുംതാസ് അലി, ശാഫി സഅദി, സുഫിയാന്‍ സഖാഫി സംബന്ധിച്ചു.

Story Highlights: kanthapuram ap aboobacker musliyar meeting with Siddaramaiah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here