അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ട, ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു; വനംമന്ത്രി

അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ.
തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയെങ്കിലും ആന പ്രശ്നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു. കേരളത്തിലേക്കുള്ള പാതയിൽ ചെങ്കുത്തായ മലഞ്ചരിവുകൾ ഉണ്ട്, കേരളത്തിലേക്കുള്ള സഞ്ചാരത്തിന് സാധ്യതയില്ലെന്ന് എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
തമിഴ്‌നാട് വനംവകുപ്പുമായി ആശയവിനിമയം നടക്കുന്നുണ്ട്. തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു, അരിക്കൊമ്പൻ ചരിഞ്ഞു എന്നുവരെ പ്രചരിപ്പിച്ചുവെന്നും എന്നാൽ ആനയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടൻതുറ ഡെപ്യൂട്ടി ഡയറക്ടർ സെമ്പകപ്രിയ പറഞ്ഞു. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ.ഒരു ദിവസം 10 കിലോമീറ്റർ അരിക്കൊമ്പൻ സഞ്ചരിക്കുന്നു. അരിക്കൊമ്പൻ മദപ്പാടിലാണ്, അപ്പർ കോതയാറിലേക്ക് തന്നെ അരിക്കൊമ്പൻ തിരികെ പോകാനാണ് സാധ്യത. അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്തുണ്ട്. പക്ഷേ അക്രമം നടത്തിയത് അരിക്കൊമ്പനാണ്.
റേഷൻ കട അരിക്കൊമ്പൻ അക്രമിച്ചില്ല, മാഞ്ചോലയിലെ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ അക്രമം നടത്തിയില്ല. റേഡിയോ കോളറിൽ നിന്ന് ഓരോ അരമണിക്കൂറിലും സിഗ്നൽ ലഭിക്കുന്നുണ്ട്. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അപ്പർ കോതയാർ മേഖലയിൽ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. നിലയുറപ്പിച്ച അരിക്കൊമ്പനെ മയക്കുവേടി
വച്ച് പിടികൂടില്ലെന്നും കേരളത്തിലുള്ളവർ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിർത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു.
Story Highlights: Arikomban is safe, healthy: Minster A K Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here