‘ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുന്നു’; പിണറായി സർക്കാരിനെതിരെ പ്രശാന്ത് ഭൂഷൺ

എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. ഇടതുപക്ഷ ഭരണകൂടം ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നുവെന്ന് വിമർശനം. കേരളത്തിലെ സഹകരണ മേഖലകളിൽ തട്ടിപ്പുകൾ വർദ്ധിക്കുമെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സർക്കാർ സിൽവർ ലൈനുമായി മുന്നോട്ടുപോയി. വിഴിഞ്ഞം തുറമുഖ നിർമ്മാണം മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയെന്നും പ്രശാന്ത് ഭൂഷൺ.
പ്രതിഷേധത്തിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. പ്രതിഷേധം പൗരന്റെ മൗലികാവകാശമാണ്. സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാർലമെന്ററി സമ്പ്രദായത്തിൽ നിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് മാറാതെ ഇത് നടപ്പാക്കാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’എന്ന ആശയം നടപ്പാക്കാൻ ചില ഭരണഘടന ഭേദഗതികൾ നടപ്പിലാക്കേണ്ടി വരും. അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രത്യേക പാർലമെൻററി സമ്മേളനത്തിൽ എട്ട് ബില്ലുകൾ ചർച്ച ചെയ്യുമെന്ന് പറഞ്ഞതിൽ ഒന്നു പോലും പരിഗണിച്ചില്ല. ഇപ്പോൾ പാസാക്കിയ വനിതാ സംവരണം ബിൽ നടപ്പിലാക്കാൻ ഇനിയും വർഷങ്ങൾ എടുക്കുമെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
Story Highlights: Prashant Bhushan against Pinarayi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here