ലൈഫ് പദ്ധതിയുടെ മുൻഗണനാ പട്ടികയിലുണ്ടായിട്ടും വീട് നിർമാണത്തിനുള്ള തുക ലഭിച്ചില്ല; കുടുംബം കഴിയുന്നത് തൊഴുത്തിൽ

ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥ. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്.
ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി.
കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന സാങ്കേതിക കാരണമാണ് പഞ്ചായത്ത് പറയുന്നത്. ഭിന്നശേഷിക്കാരനായ കുഞ്ഞിനോട് കാണിച്ച പ്രവർത്തിക്ക് ക്രൂരത എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
Story Highlights: 12-year-old differently abled boy and family need help