മഴ മുന്നറിയിപ്പ് പുതുക്കി; പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ( change in rain alert in kerala )
മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. കോഴിക്കോട് ഇടിമിന്നലിൽ വീട് കത്തിനശിച്ചു. കൊയിലാണ്ടിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തൃശ്ശൂർ മലക്കപ്പാറയിൽ കനത്ത മഴയിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു.
എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പറവൂർ കുഴുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ടു ചെമ്മീൻ കെട്ടിലേക്ക് മറിഞ്ഞു. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കണ്ടിവാതുക്കലിൽ ഇന്നലെ രാത്രി ഇടിമിന്നലിൽ പുറപ്പുഴയിൽ മേരിയുടെ വീടിന് തീപിടിച്ചു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായും കത്തി നശിച്ചു. കൊയിലാണ്ടിയിൽ മന്ത്യബന്ധനത്തിനിടെ അഞ്ച് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളങ്ങളിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
തൃശ്ശൂരിന്റെ മലയോരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. വാഴച്ചാൽ മലക്കപ്പാറ പാതയിൽ മണ്ണിടിഞ്ഞു വീണു. മലയോരമേഖലയിലുള്ളവർക്ക് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
Story Highlights: change in rain alert in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here