തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്; 24 ബിഗ് ഇംപാക്ട്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ അഴിമതിയില്‍വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. എസ്എടി യിലെ എന്‍എച്ച്എം സാമ്പത്തിക ക്രമക്കേട്, അനധികൃത നിയമനങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയ വിവരം ട്വന്റി ഫോര്‍ പുറത്ത് വിട്ടിരുന്നു.
എസ്എടി ആശുപത്രിയില്‍ തിരിമറിക്ക് നേതൃത്വം നല്‍കിയ മുന്‍ ലേ സെക്രട്ടറി മൃദുല കുമാരി, സൂപ്രണ്ട്, നാല് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ 32 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട്. 2018 മുതല്‍ 2022 വരെയുള്ള ക്രമക്കേടുകളായിരുന്നു അന്വേഷണ പരിധിയില്‍. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വി.വി.ജയയുടെ നേതൃത്വത്തില്‍ 8 അംഗ സംഘം അന്വേഷണം നടത്തി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് ജനുവരി11ന്.
മാതൃസ്പര്‍ശം ഫാര്‍മസിയിലെ ക്രമക്കേട്, അനധികൃത നിയമനങ്ങള്‍, ഇന്‍സെന്റീവ് തട്ടിപ്പ്, ബാങ്ക് രേഖയില്‍ കൃത്രിമം കാണിച്ച് ബോണസ് തട്ടിയത്, കോവിഡ് ബ്രിഗേഡിലെ ജീവനക്കാര്‍ക്ക് എന്‍എച്ച്എം അനുവദിച്ച 29 ലക്ഷം രൂപ കടകംപള്ളി സഹകരണ ബാങ്കിലേക്ക് മാറ്റിയത് അടക്കം നിരവധി ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി.അഴിമതിയും സ്വജനപക്ഷപാതവും നടന്നുവെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് പക്ഷെ പുറം ലോകം കണ്ടില്ല. വിജിലന്‍സ് അന്വേഷണം ആവശ്യമെങ്കില്‍ ഉചിതമായ തലത്തില്‍ ശുപാര്‍ശ ചെയ്യണമെന്ന് ആരോഗ്യ വകുപ്പിനോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടും ഫയല്‍ അനങ്ങിയില്ല. അതും ട്വന്റി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇ അന്വേഷണ റിപ്പോര്‍ട്ട് വിളിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Story Highlights: Govt orders vigilance probe in Thiruvananthapuram SAT Hospital scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here