Advertisement

മിച്ചലിൻ്റെ സെഞ്ചുറി, രവീന്ദ്രയുടെ ഫിഫ്റ്റി; ഇന്ത്യക്കെതിരെ വമ്പൻ സ്കോർ ഉയർത്തി ന്യൂസീലൻഡ്

October 22, 2023
2 minutes Read
new zealand first innings india cricket world cup

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡിന് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. റൺസ് 130 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. രചിൻ രവീന്ദ്ര 75 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. (new zealand innings india)

തീപാറും ബൗളിംഗിലൂടെ കിവീസ് ഓപ്പണർമാരെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. ബുംറയും സിറാജും കൃത്യതയോടെ പന്തെറിഞ്ഞതോടെ ന്യൂസീലൻഡ് പതറി. ഇതിനിടെ റണ്ണൊന്നുമെടുക്കാത്ത ഡെവോൺ കോൺവേയെ സിറാജ് മടക്കി. ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ മുഹമ്മദ് ഷമി തൻ്റെ ആദ്യ പന്തിൽ വിൽ യങ്ങിനെയും (17) മടക്കി അയച്ചു. എന്നാൽ, മൂന്നാം നമ്പറിലെത്തിയ രചിൻ രവീന്ദ്രയും തുടർന്ന് ക്രീസിലെത്തിയ ഡാരിൽ മിച്ചലും ചേർന്ന് ന്യൂസീലൻഡിനെ രക്ഷിച്ചെടുത്തു. ഷമിയുടെ പന്തിൽ 12 റൺസിൽ നിൽക്കെ രവീന്ദ്രയുടെ ക്യാച്ച് ജഡേജ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. അത് മുതലെടുത്ത് ആക്രമണം കടുപ്പിച്ച താരം 56 പന്തിൽ ഫിഫ്റ്റി തികച്ചു. 60 പന്തിൽ മിച്ചലും അർദ്ധസെഞ്ചുറിയിലെത്തി.

Read Also: ഡാരിൽ മിച്ചലിനു സെഞ്ചുറി; ഇന്ത്യക്കെതിരെ ന്യൂസീലൻഡ് തകർപ്പൻ സ്കോറിലേക്ക്

മധ്യ ഓവറുകളിൽ റൺ പിടിച്ചുനിർത്താൻ പാടുപെട്ട ഇന്ത്യൻ ബൗളർമാരെ സഖ്യം അനായാസം നേരിട്ടു. കുൽദീപ് യാദവ് പതിവിനു വിപരീതമായി തല്ലുവാങ്ങിയതും ആറാം ബൗളിംഗ് ഓപ്ഷൻ ഇല്ലാത്തതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ടൂർണമെൻ്റിലുടനീളം ഫീൽഡിൽ മികച്ചുനിന്ന ഇന്ത്യ ഇന്ന് ക്യാച്ചുകൾ നഷ്ടപ്പെടുത്തി കിവീസിനെ സഹായിക്കുകയും ചെയ്തു. 159 റൺസ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുഹമ്മദ് ഷമിയാണ് തകർത്തത്. 75 റൺസ് നേടി രവീന്ദ്ര മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ ടോം ലാതമിനെ (5) കുൽദീപ് യാദവും മടക്കി അയച്ചു. എന്നാൽ, അനായാസം ബാറ്റിംഗ് തുടർന്ന മിച്ചൽ കൃത്യം 100 പന്തുകളിൽ സെഞ്ചുറി തികച്ചു.

ആറാം നമ്പറിലെത്തിയ ഗ്ലെൻ ഫിലിപ്സ് മിച്ചലിന് ഉറച്ച പിന്തുണ നൽകി. എന്നാൽ, ഈ സമയത്ത് ബൗളിംഗും ഫീൽഡിംഗും മെച്ചപ്പെടുത്തിയ ഇന്ത്യ 6 ഓവറിലധികം ന്യൂസീലൻഡിന് ബൗണ്ടറി നിഷേധിച്ചു. റൺസ് ഉയർത്തേണ്ട പ്രഷർ ഗ്ലെൻ ഫിലിപ്സിൻ്റെ വിക്കറ്റിൽ കലാശിച്ചു. 23 റൺസ് നേടിയ ഫിലിപ്സിനെ കുൽദീപ് യാദവ് മടക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ 38 റൺസാണ് മിച്ചലും ഫിലിപ്സും ചേർന്ന് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ബൗളർമാർ ന്യൂസീലൻഡിനെ കെട്ടുപൊട്ടിച്ചോടുന്നതിൽ നിന്ന് തടഞ്ഞു. ഏഴാം നമ്പരിലെത്തിയ മാർക് ചാപ്മാൻ (6) വേഗം മടങ്ങി. ബുംറയ്ക്കായിരുന്നു വിക്കറ്റ്. 48ആം ഓവറിലെ അടുത്തടുത്ത പന്തുകളിൽ മിച്ചൽ സാൻ്റ്നറുടെയും (1) മാറ്റ് ഹെന്രിയുടെയും കുറ്റി പിഴുത മുഹമ്മദ് ഷമി ന്യൂസീലൻഡിൻ്റെ വാലറ്റത്തെ ചുരുട്ടിക്കൂട്ടി. അവസാന ഓവറിൽ 10 റൺസ് വഴങ്ങിയെങ്കിലും ഡാരിൽ മിച്ചലിനെ പുറത്താക്കിയ ഷമി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. അവസാന പന്തിൽ ലോക്കി ഫെർഗൂസൻ റണ്ണൗട്ടായി.

Story Highlights: new zealand first innings india cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top