കനത്ത മഴയിൽ ട്രാക്കിലേക്ക് മരം വീണു; തൃശ്ശൂർ – ഷോർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

തൃശ്ശൂർ – ഷോർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ ട്രാക്കിലേക്ക് മരം മുറിഞ്ഞു വീണതാണ് ഗതാഗതം തടസ്സപ്പെടാനിടയാക്കിയത്. റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി. തൃശൂർ ചേലക്കരയിലും വടക്കാഞ്ചേരിയിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായി. പത്തിലധികം ആളുകൾക്ക് മരം മറിഞ്ഞു വീണ് വിവിധ ഇടങ്ങളിൽ പരുക്കേറ്റതായി വിവരമുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 11 ആളുകളെ ആശുപത്രിയിലേക്ക് മാറ്റി.
കനത്ത മഴയിൽ ചേലക്കര നിയോജകമണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായി. മുള്ളൂർക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂർക്കരയിൽ രണ്ടു വീടുകൾക്കും കടയ്ക്കും മുകളിലൂടെ മരം വീണ് നിരവധി പേർക്ക് പരുക്കേറ്റു. വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആൽമരം പതിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്ക് മുകളിലേക്ക് ആൽമരം കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
പാഞ്ഞാളിലെ പൈങ്കുളം സെൻ്ററിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങൾക്ക് മുകളിലൂടെയും മരം വീണു. ആളപായമില്ല. മൂന്ന് ഓട്ടോറിക്ഷകളുടെ മുകളിലാണ് മരം വീണത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റാനൊരുങ്ങുകയാണ്.
Story Highlights: heavy rain tree fall railway track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here