നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന; തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ

നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയ സംഭവത്തിൽ തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ.എ. ബിന്ദുവിനെയാണ് സസ്പൻഡ് ചെയ്തത്. സെപ്റ്റംബർ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയത്. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
ആഴ്ചകൾക്ക് മുമ്പായിരുന്നു സംഭവം. തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തി എന്നാണ് പരാതി. ഓഫീസ് സമയം വൈ കീട്ട് 4.30-ഓടെയാണ് സംഭവം. ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടത്. പെട്ടെന്നു വന്ന അറിയിപ്പ് ആയതിനാൽ ഓഫീസർ പറയുന്നത് അനുസരിക്കാനേ ജീവനക്കാർ ക്കു കഴിഞ്ഞുള്ളൂ. ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരായതിനാൽ നിർദേശം ധിക്കരിക്കാനും പലർക്കും ധൈര്യം വന്നില്ല. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും ഇതിൽ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.
ഓഫീസിൽ നെഗറ്റീവ് എനർജിയുണ്ടെന്ന് പരാതി ഓഫീസർ പതിവായി പറയാറുണ്ട് എന്നാണ് വിവരം. പല പ്രശ്നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനർജി കൊണ്ടാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. മാനസികസമ്മർദവും ഓഫീസറുമായുള്ള ഭിന്നതയും കാരണം അടുത്തിടെ നാല് താത്കാലിക ജീവനക്കാർ ജോലി അവസാനിപ്പിച്ച് പോയിരുന്നു.
Story Highlights: thrissur child protection office prayer suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here