എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈയ്യേറ്റം; പൊലീസിൽ പരാതി നൽകിയെന്ന് എം.എൽ.എ

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈയ്യേറ്റം. സംഘർഷത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. കൈയ്യേറ്റത്തിൽ എംഎൽഎയ്ക്ക് പരുക്കേറ്റു. തടയാൻ ശ്രമിച്ച എംഎൽഎയുടെ ഡ്രൈവർക്കും പരുക്കുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈയ്യേറ്റത്തിൽ പൊലീസിൽ പരാതി നൽകിയതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.
കോതമംഗലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധം കടുപ്പിക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു കെ എസ് യു. വൈസ് പ്രസിഡന്റ് അരുൺ സോഷ്യൽ മീഡിയയിലൂടെയാണ് സൂചന നൽകിയിരുന്നത്.
പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥരും തല്ലിച്ചതച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. കറുത്ത ഷൂ എറിഞ്ഞ പ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. സമരത്തിന്റെ ഗതി മാറ്റാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും ഇനി ഷൂ കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആഡംബര യാത്ര നടത്തുകയാണ് സർക്കാർ. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഗുണ്ടകൾ ചെയ്യുന്നതിലും ഭീകരമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നത്. പൊലീസിന്റെ നരനായാട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here