പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.(Security breach in Parliament Delhi Police imposed UAPA)
ഡിസംബര്‍ 14നായിരുന്നു കൃത്യം നടത്താന്‍ ആറ് പ്രതികള്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം ഡിസംബര്‍ 13ലേക്ക് മാറ്റുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, പാര്‍ലമെന്റ് ജീവനക്കാര്‍ക്കും പ്രത്യേക ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കും സന്ദര്‍ശക പാസ് അനുവധിക്കുന്നതില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൂടാതെ എയര്‍പോര്‍ട്ടിലേതിന് സമാനമായ ബോഡി സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്.
സിആര്‍പിഎഫ് ഡി ജി അനീഷ് ദയാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തില്‍ മറ്റ് സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കാളികളാകും. പാര്‍ലമെന്റിന്റെ സുരക്ഷാ ലംഘനത്തിന്റെ കാരണങ്ങളെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.
Story Highlights: Security breach in Parliament Delhi Police imposed UAPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here