Advertisement

‘യൂണിവേഴ്സിറ്റി ഭരണം പരാജയം’; വി.സിക്ക് എതിരെ നടപടിയെടുക്കാൻ നീക്കവുമായി ഗവർണർ, രാത്രി വൈകിയും പ്രതിഷേധം തുടർന്ന് SFI

December 17, 2023
1 minute Read
Governor Arif Mohammed Khan moved to take action against CALICUT V.C

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല VC യെ ​ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി. യൂണിവേഴ്സിറ്റി ഭരണം പരാജയമെന്ന് ഗവർണർ VC യോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് VC യോട് വിശദീകരണം ഉടൻ നൽകാനും ചാൻസിലർ കൂടിയായ ​ഗവർണർ ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തിയാണ് SFIയുടെ പ്രതിഷേധം. ​ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളുമായി ബാനർ വീണ്ടും കെട്ടുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തി പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും തനിക്കെതിരെ പൊലീസ് പോസ്റ്ററുകൾ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച് രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഗവർണറെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്ന ആരോപണം തന്നെയാണ് ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ പ്രധാനമായും ഉന്നയിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ചിരുന്നു. അതാണ് വീണ്ടും ഉയർത്തിയത്. വളരെ ക്ഷുഭിതനായാണ് ഗവർണർ കാമ്പസിൽ പെരുമാറിയത്. നാടകീയ രം​ഗങ്ങളാണ് സർവകലാശാലയിൽ അരങ്ങേറുന്നത്. വൻ സുരക്ഷാ വലയത്തിലാണ് ​ഗവർണർ കാമ്പത്തിൽ എത്തിയത്. ​ജില്ലാ പൊലീസ് മേധാവിയെ രൂക്ഷ ഭാഷയിലാണ് ​ഗവർണർ വിമർശിച്ചത്.

കാലിക്കറ്റ് സർവകലാശാലയിലെ ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നേരത്തേ പ്രതികരിച്ചത്. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ​ഗവർണർ എത്തി ബാനർ അഴിപ്പിച്ചത്.

ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളതെന്നും ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാർ ഉണ്ടെന്നും ആർഷോ വിമർശിച്ചിരുന്നു. ഗവർണർക്ക് നിലവാരം ഇടിയുകയാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ട്. രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്ന് കരുതുന്നത് ശെരിയല്ല. ഗവർണർ തമാശ കഥാപാത്രം പോലെയായി മാറി. ആയിരക്കണക്കിന് പോലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ഗവർണറെ ആക്രമിക്കുന്നത് അജണ്ടയല്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

ഷട്ട് യുവർ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും, ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്നും അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top