Advertisement

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ല; എം.വി ഗോവിന്ദൻ

December 17, 2023
Google News 1 minute Read
MV GOVINDAN against Arif Mohammed Khan

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവർണറുടെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഗവർണർ വാർത്താക്കുറിപ്പ്‌ പുറത്തിറക്കിയിരിക്കുന്നത്‌. ഭരണഘടനാ വിരുദ്ധമായ നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട്‌ പോകുന്ന ഗവർണറുടെ നടപടിയാണ്‌ ഭരണഘടനാ വിരുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

സർവകലാശാലകളിൽ ആർഎസ്‌എസ്‌, സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച്‌ രാഷ്ട്രീയം കളിക്കാനാണ്‌ ഗവർണറുടെ ശ്രമം. സർവകലാശാലകളിലെ കാവിവൽക്കരണത്തിന്റെ തുടർച്ചയാണിത്‌. ഇതിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ഭരണഘടനപരമായ ജനാധിപത്യ അവകാശമാണ്. SFI ഒരു സ്വാതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. SFI നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ എതിർക്കാനെന്ന വണ്ണം ചാൻസിലർ മുഖ്യമന്ത്രിയെ നിരന്തരം അപഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്.

ഗവർണർ പദവിയിലിരിക്കുന്ന വ്യക്തി പാലിക്കേണ്ട ഭരണഘടനാപരമായ ചുമതലകൾ പാലിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നത്.ഏകപക്ഷീയമായി വർഗീയത അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ ഗവർണർ നടത്തുന്നത്‌. അത്‌ കേരളത്തിൽ വിലപ്പോകില്ലെന്ന്‌ വ്യക്തമായപ്പോഴുള്ള വെപ്രാളമാണിപ്പോൾ കാണുന്നത്‌. സർവകലാശാലയിലെ കാവിവൽക്കരണ നിലപാടുകൾ ഭരണഘടന ഉപയോഗിച്ച്‌ മറയ്‌ക്കാനുള്ള നീക്കമാണ്‌ ഗവർണർ നടത്തുന്നത്‌. അത്‌ കേരളം അനുവദിച്ചുനൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ Veteran ​ഗുണ്ടയെന്ന് വിശേഷിപ്പിച്ച്, അതിരൂക്ഷമായി വിമർശിച്ച് എം. സ്വരാജും രം​ഗത്തെത്തി. Veteran ​ഗുണ്ടയുടെ വിവരക്കേടാണിതെന്നും ബാനർ ഇയാളെ പിടിച്ച് കടിച്ചോയെന്നും എം. സ്വരാജ് ചോദിച്ചു. ജനാധിപത്യപരമായി ബാനർ ഉയർത്തിയാണ് എസ്എഫ്ഐ പ്രതിഷേധിക്കുന്നത്. ആ ബാനർ നീക്കം ചെയ്യാൻ പൊലീസിന് നിർദേശം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രി നിർദേശം നൽകിയിട്ടാണോ എസ്എഫ്ഐ ബാനർ കെട്ടുന്നത്. എന്തൊരു വിവരക്കേടാണ് ഇയാൾ പറയുന്നത്. ആർഎസ്എസ് ഇരിക്കാൻ പറയുമ്പോൾ മുട്ടുകാലിൽ ഇഴഞ്ഞ് അവരുടെ പാദസേവ ചെയ്യുന്ന അവസരവാദി എഴാംകൂലിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും സ്വരാജ് വിമർശിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനർ വീണ്ടും ഉയർത്തിയാണ് SFIയുടെ പ്രതിഷേധം. ​ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളുമായി ബാനർ വീണ്ടും കെട്ടുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിലാണ് ബാനർ ഉയർത്തി പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും തനിക്കെതിരെ പൊലീസ് പോസ്റ്ററുകൾ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച് രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഗവർണറെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്ന ആരോപണം തന്നെയാണ് ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ പ്രധാനമായും ഉന്നയിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ചിരുന്നു. അതാണ് വീണ്ടും ഉയർത്തിയത്. വളരെ ക്ഷുഭിതനായാണ് ഗവർണർ കാമ്പസിൽ പെരുമാറിയത്. നാടകീയ രം​ഗങ്ങളാണ് സർവകലാശാലയിൽ അരങ്ങേറുന്നത്. വൻ സുരക്ഷാ വലയത്തിലാണ് ​ഗവർണർ കാമ്പത്തിൽ എത്തിയത്. ​ജില്ലാ പൊലീസ് മേധാവിയെ രൂക്ഷ ഭാഷയിലാണ് ​ഗവർണർ വിമർശിച്ചത്.

കാലിക്കറ്റ് സർവകലാശാലയിലെ ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നേരത്തേ പ്രതികരിച്ചത്. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ​ഗവർണർ എത്തി ബാനർ അഴിപ്പിച്ചത്.

ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളതെന്നും ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാർ ഉണ്ടെന്നും ആർഷോ വിമർശിച്ചിരുന്നു. ഗവർണർക്ക് നിലവാരം ഇടിയുകയാണ്. ഞങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാൻ ചാൻസിലർക്ക് ബാധ്യതയുണ്ട്. രാജ്ഭവനിൽ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്ന് കരുതുന്നത് ശെരിയല്ല. ഗവർണർ തമാശ കഥാപാത്രം പോലെയായി മാറി. ആയിരക്കണക്കിന് പോലീസിന്റെ ഇടയിൽ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ഗവർണറെ ആക്രമിക്കുന്നത് അജണ്ടയല്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.

ഷട്ട് യുവർ ബ്ലഡി മൗത്ത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും, ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ പറയാത്തതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഗവര്‍ണര്‍മാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്നും അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരിന്റെ ബ്ലഡി ഹിസ്റ്ററി തനിക്കറിയാമെന്നു പറയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിന്റെ ശരിക്കുള്ള ചരിത്രം പഠിച്ചിട്ടില്ല. കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്ഷസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷം?

കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയെ ആര്‍എസ്എസ് തെരഞ്ഞെടുപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കണം. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത, ജനങ്ങൾക്ക് കാവൽ നിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേതെന്നും അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ചും യോജിപ്പിച്ചും നിറുത്തി മുന്നോട്ടുപോകാനാണ് കേരളസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
അത് വര്‍ഗീയ പാര്‍ട്ടിയായ ബിജെപിക്ക് ഇഷ്ടപ്പെടില്ല. അതിന്‍റെ ഭാഗമായി കേരളത്തോട് സാമ്പത്തിക ഉപരോധ സമാനമായ നിലപാട് സ്വീകരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here