മണ്ഡല പുനസംഘടന: വീണ്ടും ആരോപണവുമായി എ ഗ്രൂപ്പ്

മണ്ഡല പുനസംഘടനയിൽ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന ആരോപണം വീണ്ടും ഉന്നയിച്ച് എ ഗ്രൂപ്പ്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. ജനുവരി 23 മുതൽ ഒരു മാസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നയിക്കുന്ന സംസ്ഥാന ജാഥ നടത്താനും തീരുമാനമായി.
എ ഗ്രൂപ്പ് നേതാക്കളായ കെ.സി ജോസഫും ബെന്നി ബഹന്നാനുമാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ നേരിൽ കണ്ടത്. കേരളത്തിൻറെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായി കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തും മുൻപായിരുന്നു കുടിക്കാഴ്ച. മണ്ഡലം പുന്നസംഘടനയിൽ ഉൾപ്പെടെ ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ പരാതി. വരുന്ന പുനസംഘടനകളിൽ അർഹമായ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ടു.
ഐ ഗ്രൂപ്പ് നേതാക്കളും ഇതേ പരാതി അറിയിച്ചിട്ടുണ്ട്. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം കെ സുധാകരൻ നയിക്കുന്ന സംസ്ഥാന പര്യടനമാണ്. ജാഥയ്ക്ക് സമരാഗ്നിയെന്ന് പേരിടും. ജനുവരി 21ന് കാസർഗോഡ് മഞ്ചേശ്വരത്ത് നിന്നാവും ജാഥ ആരംഭിക്കുക. ഒരുമാസം നീണ്ട് നിൽക്കുന്ന പര്യടനം ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് സമാപിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ മുതൽ 15 ദിവസത്തേക്ക് അവധിയിൽ പ്രവേശിക്കും.
ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നതിനാലാണ് അവധി. ഈ കാലയളവിൽ പകരം പ്രസിഡൻറ് ഉണ്ടാവില്ല. എന്നാൽ സമരാഗ്നിയുടെ മുന്നൊരുക്കങ്ങൾ പാർട്ടിയിലെ നാലു പ്രധാനപ്പെട്ട നേതാക്കൾക്ക് നൽകും.
Story Highlights: ‘A’ group raised allegations in constituency reorganization issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here