പ്രതിസന്ധിയിലൂടെ പൊരുതുന്ന നിഖിൽ വിനോദിന് ട്വന്റിഫോറിന്റെ കൈത്താങ്ങ്; നിഖിലിന്റെ പഠനച്ചെലവും മാതാവിന്റെ ചികിത്സാച്ചെലവും ഏറ്റെടുത്ത് അബീർ ഗ്രൂപ്പ്
പ്രതിസന്ധിയിലൂടെ പൊരുതുന്ന പ്ലസ് ടു വിദ്യാർത്ഥി നിഖിൽ വിനോദിന് ട്വന്റിഫോറിന്റെ കൈത്താങ്ങ്. നിഖിൽ വിനോദിന്റെ പഠനച്ചെലവ് അബീർ ഗ്രൂപ്പ് ഏറ്റെടുക്കും. നിഖിലിന്റെ മാതാവിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്തെന്ന് ആലുങ്കൽ മുഹമ്മദ് പറഞ്ഞു. ( nikhil vinod studies and mother treatment sponsored by abeer group )
തിരുവനന്തപുരം മുക്കോലയ്ക്കൽ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നിഖിൽ. ഓട്ടിസം ബാധിതനാണ് നിഖിലിന്റെ അനിയൻ. അമ്മയ്ക്ക് പാർക്കിൻസൻസ് രോഗമാണ്. ഇരുവരുടേയും അത്താണിയാണ് ഈ 18 വയസുകാരൻ.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന നിഖിലിന്റെ പിതാവ് ആറ് വർഷം മുൻപാണ് മരിച്ചത്. ഇതോടെയാണ് നിഖിലിന്റെ ജീവിതം മാറി മറിയുന്നത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഒരു കൗമാരക്കാരന് താങ്ങാവുന്നതിലുമധികം സമ്മർദമുണ്ടായിട്ടും നിഖിൽ തളരാതെ പിടിച്ചു നിന്നു. ചുമതലകൾ സന്തോഷത്തോടെ തന്നെ ഏറ്റുവാങ്ങി. അനിയൻ അപ്പുവിന്റേയും അമ്മയുടേയും കാര്യങ്ങൾ നോക്കി വീട്ടുജോലികളും ചെയ്ത് തീർത്ത ശേഷമാണ് നിഖിൽ സ്‌കൂളിൽ പോകുന്നത്. പ്രതിസന്ധികളിൽ തളരാതെ, കഷ്ടതകളെ എങ്ങനെ ചിരിച്ചുകൊണ്ട് നേരിടണമെന്ന് നിഖിൽ ലോകത്തെ പഠിപ്പിക്കുന്നു.
നിഖിലിന്റെ ജീവിതം സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ട്വന്റിഫോർ സംഘം നിഖിലിനേയും കുടുംബത്തേയും പ്രേക്ഷക സംസ്ഥാന സമ്മേളന വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിൽ വച്ചാണ്, കരുതലിന്റെ പര്യായമായ നിഖിലിന് ട്വന്റിഫോർ കൈത്താങ്ങായത്.
തന്റെ ജീവിതത്തിൽ തനിക്ക് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ കാര്യമാണ് നിഖിലിനെ സഹായിക്കുന്നതിലൂടെ നടന്നതെന്ന് ട്വന്റിഫോർ ചെയർമാൻ ആലുങ്കൽ മുഹമ്മദ് വേദിയിൽ പറഞ്ഞു. ചെറിയ കാര്യങ്ങൾക്ക് പോലും മനസ് തളരുന്ന കുട്ടികൾ നിഖിലിനെ കണ്ടു പഠിക്കണമെന്ന് ആലുങ്കൽ മുഹമ്മദ് പറഞ്ഞു.
ഫ്‌ളവേഴ്‌സ് ടിവിക്കും ശ്രീകണ്ഠൻ നായർക്കും ആലുങ്കൽ മുഹമ്മദിനും കൂപ്പുകൈയോടെ നിറകണ്ണുകളോടെ നിഖിലിന്റെ അമ്മ വേദിയിൽ വച്ച് നന്ദി പറഞ്ഞു. പ്രായസത്തിലൂടെയാണ് ജീവിതം പഠിക്കേണ്ടതെന്ന് നിഖിൽ പറയുന്നു. കുടുംബത്തെ നോക്കുന്നത് ആദ്യം തനിക്ക് ഭാരമായിരുന്നുവെന്നും, എന്നാൽ ഇന്ന് തന്റെ കുടുംബം തനിക്ക് അഭിമാനമാണെന്ന് നിഖിൽ പറഞ്ഞു. ആരും തിരിഞ്ഞു നോക്കാനില്ലാതെ അനാഥരായി ജീവിച്ച തങ്ങൾക്ക് ഇന്ന് സഹായവുമായി സുമനസുകൾ എത്തുന്നതിൽ നന്ദിയുണ്ടെന്ന് നിഖിൽ പറഞ്ഞു.
Story Highlights: nikhil vinod studies and mother treatment sponsored by abeer group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here