തെരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി; ഡല്‍ഹിയില്‍ ദേശീയ കൗൺസിൽ യോഗം
പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദേശീയ കൗൺസിൽ യോഗത്തിനൊരുങ്ങി ബിജെപി. നാളെയും മറ്റെന്നാളും ഡല്‍ഹി പ്രഗതി മൈതാനത്തെ ഭാരത മണ്ഡപത്തില്‍ ആണ് യോഗം. രാജ്യത്തുടനീളമുള്ള 11,500 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. 17ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ യോഗം ഉദ്ഘാടനം ചെയ്യും. 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയോടെ യോഗം സമാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. വികസിത ഭാരതത്തെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനവും സമ്മേളനവേദിയില്‍ ഉണ്ടാകും.
ദേശീയ-സംസ്ഥാന ഭാരവാഹികള്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍ എന്നിവരും യോഗത്തിന്റെ ഭാഗമാകും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ചേരാറുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2014ലും 2019ലും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തി. അഞ്ചു വര്‍ഷത്തിനുശേഷം 2019ല്‍ വലിയ ഭൂരിപക്ഷം നേടി വീണ്ടും ഭരണത്തിലെത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 370ല്‍ അധികം സീറ്റുകളും എന്‍ഡിഎ നാനൂറിലധികം സീറ്റുകളുമാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ രണ്ടു ദിവസത്തെ യോഗം കൂടുതല്‍ ഫലപ്രദമാകും, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Story Highlights: BJP two-day national convention Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here