ജനമനസ് പിടിക്കാന്‍ ഓടിനടന്ന് സ്ഥാനാര്‍ത്ഥികള്‍; മത്സരച്ചൂട് കടുത്ത് തൃശൂര്‍ മണ്ഡലം
തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിത്രം തെളിയുമ്പോള്‍ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചുതുടങ്ങി മുന്നണികള്‍. ബിജെപി എ ക്ലാസ് മണ്ഡലമെന്ന് വിശ്വസിക്കുന്ന തൃശൂരില്‍ വി എസ് സുനില്‍കുമാര്‍ എല്‍ഡിഎഫിന് വേണ്ടിയും ടി എന്‍ പ്രതാപന്‍ യുഡിഎഫിന് വേണ്ടിയും മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം സുനില്‍കുമാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ‘ അന്നാ പിന്നെ ഇറങ്ങല്ലെ ‘ എന്ന വാചകം പ്രത്യക്ഷപ്പെട്ടതോടെ ആവേശത്തിലായി ഇടത് അണികള്‍. നേരത്തെ പ്രചാരണം തുടങ്ങി ടി എന്‍ പ്രതാപനും സജീവം.(Thrissur Loksabha election poll picture clear)
വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവച്ച വി എസ് സുനില്‍കുമാര്‍ ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്നും വ്യക്തമാക്കി. ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. ആര് മത്സരിച്ചാലും തൃശൂര്‍ യുഡിഎഫ് തന്നെ നിലനിര്‍ത്തുമെന്നായിരുന്നു ടി എന്‍ പ്രതാപന്റെ വാക്കുകള്‍. തൃശൂരില്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. യുഡിഎഫും ബിജെപിയും തമ്മിലാണ് തൃശൂരില്‍ ഇത്തവണ പോരാട്ടമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്ന് ഇടതുമുന്നണിയും പറയുന്നു.
Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുപിയില്‍ 17 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള ട്വന്റിഫോര്‍ ലോക്സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേയില്‍ തൃശൂരില്‍ യുഡിഎഫിന് അനുകൂലമാണെന്നായിരുന്നു സര്‍വേ ഫലം. എന്നാല്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലവുമാണ് തൃശൂര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് സുരേഷ് ഗോപി നിസാര വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്.
എന്നാല്‍ സുരേഷ് ഗോപി ഒരു വിന്നബിള്‍ സ്ഥാനാര്‍ത്ഥിയല്ല എന്നതാണ് സര്‍വേ ഫലം. സിറ്റിംഗ് എംപി ടി.എന്‍ പ്രതാപന്റെ പ്രകടനത്തില്‍ അത്ര തൃപ്തരല്ല തൃശൂരുകാര്‍, തൃശൂരിലെ നിലവിലെ എം.പി ടിഎന്‍ പ്രതാപന്റെ പ്രവര്‍ത്തനം ശരാശരിയെന്ന് വിലയിരുത്തുകയാണ് ഭൂരിഭാഗം പേരും.
Story Highlights: Thrissur Loksabha election poll picture clear
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here