Advertisement

‘രാഷ്ട്രീയത്തിൽ പാരമ്പര്യം ഇല്ലാത്ത ആളാണ് അനിൽ ആന്റണി’; പത്തനംതിട്ടയിലെ സീറ്റിൽ അതൃപ്തി പരസ്യമാക്കി പി.സി ജോർജ്

March 3, 2024
Google News 1 minute Read

പത്തനംതിട്ടയിലെ സീറ്റിൽ അതൃപ്തി പരസ്യമാക്കി പിസി ജോർജ്.അനിൽ ആന്റണിക്ക് പത്തനംതിട്ട മണ്ഡലം എന്താണെന്ന് അറിയില്ലെന്ന് പിസി ജോർജ് പറഞ്ഞു. രാഷ്ട്രീയത്തിൽ പാരമ്പര്യം ഇല്ലാത്ത ആളാണ് അനിൽ ആൻറണി.താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു.
താഴെക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു തീരുമാനമെടുക്കാനെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരും എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്റണിക്ക ലഭിക്കുമോയെന്ന് അറിയില്ലെന്നും പി സി ജോർജ് 24 നോട് പറഞ്ഞു.

അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി ജോര്‍ജ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പിസി ജോര്‍ജിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളത്തിലെ സ്ഥാനാര്‍ഥികളെല്ലാം ജനപ്രിയരാണെന്നും ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു,

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്‍ജ് പട്ടികയില്‍ ഇടംപിടിച്ചില്ല. ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.

ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനെന്ന നിലയിലായിരുന്നു പിസി ജോര്‍ജിന്റെ ബിജെപി പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

Story Highlights: PC George against Anil Antony Candidacy Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here