കടമെടുപ്പ് പരിധിയിൽ ഇളവ്; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും
കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാൽ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
5000 കൂടി രൂപ മാത്രമേ ഈ വർഷം പരമാവധി നൽകാനാകൂ എന്ന് കേന്ദ്രം നേരത്തെ സുപ്രിം കോടതി അറിയിച്ചിരുന്നു. കടമെടുക്കാനുള്ള എല്ലാ പരിധികളും കടന്ന് കേരളം തുക കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വാദിച്ചു. ഇതിന് തുടർച്ചയായാണ് വാദങ്ങളും വിവരങ്ങളും എഴുതി നൽകാൻ ഇരുകക്ഷികളോടും സുപ്രിം കോടതി ആവശ്യപ്പെട്ടത്. കേരളം ചോദിച്ചത് ബെയിൽ ഔട്ട് ആണെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ അറിയിച്ചിരുന്നു.
10000 കൂടിയെങ്കിലും അനുവദിക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. കേന്ദ്രം കണക്കാക്കിയ കണക്കുകൾ വസ്തുതാപരമല്ല. സംസ്ഥാനത്തിനെതിരെയുള്ളത് രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി ആണെന്നും സംസ്ഥാനം കുറ്റപ്പെടുത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളോട് സ്വീകരിക്കുന്ന ഉദാരത കേരളത്തോട് കാട്ടുന്നില്ല എന്നതാണ് കേരളത്തിന്റെ പരാതി. 10000 കൂടി അനുവദിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ അത് കുറവ് ചെയ്യാമെന്നും സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രവും കേരളവും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാകില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിശദമായ വാദം കേസിൽ കേൾക്കാമെന്ന് കോടതി സമ്മതിച്ചിട്ടുള്ളത്.
Story Highlights: borrowing limit kerala supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here