‘ഞാൻ എന്നും മുണ്ടുടുത്തു, പിന്നീട് ഖാദി ബോർഡിന്റെ 95,000 മുണ്ട് വിറ്റഴിഞ്ഞു’; മലയാളം വാർത്താ ചാനലിലെ മുണ്ട് വിപ്ലവത്തെ കുറിച്ച് SKN

അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന ട്വന്റിഫോറിന്റെ പിറവിയെ കുറിച്ചും, മലയാള വാർത്താ ചാനലിൽ ആദ്യമായി മുണ്ടുടുത്ത് വാർത്ത വായിച്ചതിനെ കുറിച്ചും ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ. രേഖാ മേനോന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീകണ്ഠൻ നായരുടെ പ്രതികരണം. ട്വന്റിഫോർ തുടങ്ങിവച്ച ‘മുണ്ടുടുത്ത് വാർത്ത വായിക്കുന്ന’ രീതി പിന്നീട് പലരും അനുകരിച്ചു. മുണ്ടുടുത്ത് വന്ന് മലയാളി മനസുകളോട് ചേർന്ന് നിൽക്കുക മാത്രമല്ല, മറ്റുള്ളവരെ മുണ്ടുടുക്കാൻ പ്രേരിപ്പിച്ച് അതുവഴി ഖാദി ബോർഡിന്റെ 95,000 മുണ്ടുകൾ വിറ്റഴിഞ്ഞതിനെ കുറിച്ചും എസ്‌കെഎൻ പങ്കുവച്ചു. (R Sreekandan Nair about wearing dhoti on screen)
‘ചാനൽ തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളിൽ ആദ്യം സംസാരിച്ചത് വേഷത്തെ കുറിച്ചായിരുന്നു. എന്താകണം വേഷം ? മുണ്ടുടുത്ത് വാർത്ത വായിച്ചാലോ എന്ന് ചോദിച്ചു. മുണ്ടുടുത്ത് വന്നാൽ ആളുകൾ സ്വീകരിക്കുമോ എന്ന് ചിലർ ചോദിച്ചു. ഞാൻ ചോദിച്ചു എന്തുകൊണ്ട് ആക്‌സപ്റ്റ് ചെയ്യില്ല ? മുണ്ടിന് നമ്മൾ ഒരു അഭിമാനം ഉണ്ടാക്കിക്കൊടുക്കണം’- എസ്‌കെഎൻ പറഞ്ഞു. ആദ്യം മുണ്ടുടുത്ത് വാർത്ത വായിച്ചപ്പോൾ ആളുകൾക്കിടയിൽ അമ്പരപ്പുണ്ടായിരുന്നുവെന്നും എസ്‌കെഎൻ വെളിപ്പെടുത്തി.
താൻ മുണ്ടുടുത്തത് കണ്ട് കേരളത്തിൽ ഖാദി ബോർഡിന്റെ 95,000 മുണ്ടുകൾ വിറ്റുപോയതിനെ കുറിച്ചും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ‘ഒരിക്കൽ ഖാദി ബോർഡിന്റെ വൈസ് ചെയർമാനായിരുന്ന ശോഭനാ ജോർജ് എനിക്ക് കുറച്ച് ഖാദി മുണ്ടുകൾ കൊണ്ടുത്തുവിട്ടു. ഇത് ഉടുത്ത് കഴിഞ്ഞാൽ തൊഴിലാളികളുടെ കുറച്ച് മുണ്ട് ചെലവാകുമെന്ന് ശോഭനാ ജോർജ് പറഞ്ഞു. ഞാൻ പറഞ്ഞു അതിനെന്താ, ഉടുക്കാം. മാത്രമല്ല, ഞാൻ എന്നും രാവിലെ പറയും ഖാദി ബോർഡിന്റെ മുണ്ടാണെന്ന്. അങ്ങനെ 95,000 മുണ്ടാണ് ഖാദി ബോർഡിൽ നിന്ന് വിറ്റ് പോയത്. അത് ശോഭനാ ജോർജ് വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തു’- എസ്‌കെഎൻ പറഞ്ഞു. മലയാള വാർത്താ ചാനലിലെ മുണ്ട് വിപ്ലവമെന്ന് ഇതിനെ രേഖപ്പെടുത്തണമെന്ന് താമശയായി ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
Story Highlights : R Sreekandan Nair about wearing dhoti on screen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here