‘തോമാച്ചനെ കാലുവാരിയത്തിന്റെ പേരിൽ ഉണ്ടായ കയ്യാങ്കളിയിൽ പരുക്കേറ്റവർക്ക് പൊതിച്ചോറ് മന്ത്രി നേരിട്ട് എത്തിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന ആരോപണത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് രൂക്ഷമായ തർക്കം ഉണ്ടായത്.
തോമാച്ചനെ കാലു വാരുന്നതിന്റെ പേരിൽ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായ കയ്യാങ്കളിയിൽ പരുക്ക് പറ്റിയവർക്കുള്ള പൊതിച്ചോറ് മന്ത്രി നേരിട്ട് എത്തിക്കുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.
രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരാടിച്ചത്. ഇതിൽ മുതിർന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന വിലയിരുത്തൽ നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ലാ നേതൃ യോഗത്തിലും ഉയർന്നിരുന്നു.
എന്നാൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം സിപിഐഎം നിഷേധിച്ചു. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ എംഎല്‍എ എ പത്മകുമാറും കയ്യാങ്കളി നിഷേധിച്ചു. തന്നെ ആരും മർദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടെകിൽ ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കില്ലെന്നും എ പത്മകുമാര്‍ പ്രതികരിച്ചു. തമ്മിലടിച്ചെന്ന് ആരോപിക്കപ്പെട്ട പത്മകുമാറിനേയും ഹർഷകുമാറിനേയും ഒന്നിച്ചിരുത്തിയായിരുന്നു സിപിഐഎമ്മിന്‍റെ വാർത്താസമ്മേളനം.
Story Highlights : Rahul Mankootathil on CPIM infight Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here