‘കരുവന്നൂരിൽ ED പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ചു നൽകും’ : പ്രധാനമന്ത്രി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിന്റെ ശൃംഖല ഏത് ഓഫിസ് വരെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പേര് ഉയർന്നുവെന്നും, അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മോദി വ്യക്തമാക്കി. ഇ.ഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും പുതിയ ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിയമസാധ്യതകൾ തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ബിജെപി പ്രവർത്തകരോട് ഓൺലൈനിൽ സംവദിക്കവെയാണ് പ്രധാനമന്ത്രി കരുവന്നൂർ കേസ് പരാമർശിച്ചത്. ( Money seized by ED in Karuvannur will be returned to investors says PM )
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചതായിരുന്നു പ്രധാനമന്ത്രി. കേന്ദ്രസർക്കാർ പദ്ധതികളെ പറ്റി ഓരോ വീടു തോറും കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും ബൂത്ത് തലത്തിൽ കോഡിനേഷൻ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിൽ ഓരോ ബൂത്ത് വിജയിക്കുക എന്നതാണ് ലക്ഷ്യം. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം തട്ടിപ്പാണെന്നും അഴിമതിയിൽ അവർ പരസ്പരം പങ്കു പറ്റുന്നുവെന്നും മോദി പറഞ്ഞു. എൽഡിഎഫിന്റെ അഴിമതി യുഡിഎഫും യുഡിഎഫിന്റേത് എൽഡിഎഫും മറച്ചുവയ്ക്കുന്നു. ഈ രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നതെന്നും മോദി ആരോപിച്ചു.
ധീവര സമുദായങ്ങളെ ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കണം. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ഊർജിതമാക്കണം.
സ്ഥാനാർത്ഥികളുടെ പര്യടനവും, ക്യാമ്പയിനുകളും റീൽസായി പ്രചരിക്കണം- ഇങ്ങനെ നീളുന്നു മോദിയുടെ നിർദേശങ്ങൾ.
Story Highlights : Money seized by ED in Karuvannur will be returned to investors says PM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here