പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുണ്ട്; മണ്ഡലത്തിൽ ത്രികോണമത്സരമെന്ന് തിരുവനന്തപുരം
എൻഡിഎ മുന്നണി ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കളത്തിലിറക്കി തിരുവനന്തപുരം പിടിക്കാനാണ് എൻഡിഎയുടെ ശ്രമം. എന്നാൽ, സിറ്റിംഗ് എംപിയായ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് ഇവിടെ ശക്തമായ സ്വാധീനമുണ്ട്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രാജീവ് ചന്ദ്രശേഖറിന് ശക്തനായ എതിരാളിയാണ്.
പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുണ്ടെന്ന അഭിപ്രായക്കാരാണ് തിരുവനന്തപുരത്ത്. 41.1 ശതമാനം പേരും ഈ അഭിപ്രായം രേഖപ്പെടുത്തി. ഇല്ല എന്ന് 31.8 ശതമാനം പേർ പറയുമ്പോൾ അറിയില്ല എന്ന് 27.1 ശതമാനം പേർ പറയുന്നു. രാജ്യത്ത് എൻഡിഎ ഭരണം തുടരുമെന്നാണ് ഇവിടെ ഭൂരിപക്ഷാഭിപ്രായം. 63.4 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. കേവലം 26.7 ശതമാനം പേരാണ് ഇന്ത്യാ മുന്നണി ഭരണത്തിലേറുമെന്ന് അഭിപ്രായപ്പെടുന്നത്. പൗരത്വ നിയമഭേദഗതി വോട്ടിനെ സ്വാധീനിക്കില്ലെന്ന അഭിപ്രായക്കാരാണ് മണ്ഡലത്തിൽ കൂടുതൽ. 71.1 ശതമാനം പേർക്കും ഈ അഭിപ്രായമാണുള്ളത്.
തിരുവനന്തപുരത്ത് ത്രികോണമത്സരമാവും എന്ന സൂചനയാണ് സർവേ നൽകുന്നത്. ശശി തരൂർ നേരിയ ഭൂരിപക്ഷത്തിൽ മുന്നിട്ടുനിൽക്കുന്നെങ്കിലും തിരുവനന്തപുരത്ത് ത്രികോണമത്സരം തന്നെയാവും. 35.7 ശതമാനം പേർ തരൂർ തന്നെ മണ്ഡലത്തിൽ വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നു. എൽഡിഎഫിൻ്റെ പന്ന്യൻ രവീന്ദ്രനും എൻഡിഎയുടെ രാജീവ് ചന്ദ്രശേഖറിനും 32 ശതമാനം വീതം വോട്ടർമാരുടെ പിന്തുണയുണ്ട്. മറ്റുള്ളവരെന്ന് അഭിപ്രായപ്പെടുന്നത് 0.3 ശതമാനം വോട്ടർമാരാണ്.
Story Highlights: 24 election survey thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here