സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കുകയെന്ന ശത്രുവിന്റെ ചതിക്കുഴിയില്‍ വീഴരുത്; വിമര്‍ശനവുമായി സുപ്രഭാതം

മുസ്ലിം ലീഗിനും ചന്ദ്രികയ്ക്കുമെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനത്തിലൂടെയാണ് ലീഗിന് വിമര്‍ശനം. സുപ്രഭാതം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു എന്നത് പ്രതിയോഗികളുടെ പ്രചരണമാണെന്നും പ്രതി യോഗികള്‍ പറയുന്നത് വിശ്വസിക്കരുതെന്നും സുപ്രഭാതം ലേഖനം. എല്‍ഡിഎഫിന്റെ പരസ്യം നല്‍കിയതിന് ശേഷം പത്രത്തിനെതിരെ പ്രചാരണം ശക്തമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.(Suprabhatham against League and Chandrika)
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരസ്യം നല്‍കാമെന്ന് തീരുമാനിച്ചത് പണത്തിനുവേണ്ടി മാത്രമല്ല, പത്രത്തിന്റെ പൊതുമുഖം നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. ഇത്തവണത്തെ എല്‍ഡിഎഫിന്റെ പരസ്യം കൊടുത്തപ്പോള്‍ തന്നെ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. അടുത്ത ദിവസം അവര്‍ പരസ്യം നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് പരസ്യം തന്നില്ല .ഇതാണ് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. ചിലര്‍ സുപ്രഭാതത്തിനെതിരെ വിഷം തുപ്പി നടക്കുന്നു. ഇതു കൊണ്ട് സമസ്തയെയും സുപ്രഭാതത്തേയും തകര്‍ക്കാന്‍ കഴിയില്ലെന്നും ലീഗിനും സമസ്തയ്ക്കും ഇടയില്‍ വിഭാഗീയത വളര്‍ത്താന്‍ സാധിച്ചേക്കുമെന്നും സുപ്രഭാതം ലേഖനം വ്യക്തമാക്കി.
സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കുകയെന്ന ശത്രുവിന്റെ ചതിക്കുഴിയില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്ന് ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും പോലെ സമസ്തയ്ക്കും അതിന്റെ നിലപാട് മാറ്റിക്കൊണ്ടിരിക്കാനാകില്ല. സുപ്രഭാതം പത്രത്തിനോട് മാത്രം ഇത്ര അരിശം എന്തിനാണെന്ന് ചോദിച്ച ലേഖനം, പത്രം പൂട്ടിക്കാന്‍ മലപ്പുറത്ത് ഒരു പ്രമുഖ നേതാവിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയിരുന്നെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സമയോചിത ഇടപെടല്‍ കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയതെന്നും ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനം പറയുന്നു.
Story Highlights :Suprabhatham against League and Chandrika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here