‘കാമുകന്‍ മെസേജ് അയച്ചെന്നും അത് ചോദിച്ചപ്പോള്‍ വഴക്കുണ്ടായെന്നുമാണ് മകന്‍ ഞങ്ങളോട് പറഞ്ഞത്’; പന്തീരാങ്കാവിലെ രാഹുലിന്റെ മാതാവ്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് രാഹുലിന്റെ മാതാവ്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം രാഹുലിനെ കാണാതായെന്ന് മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഈ മാസം അവസാനം ജര്‍മനിയിലേക്ക് പോകാനായിരുന്നു രാഹുലിന്റെ തീരുമാനം. ജര്‍മിനിയിലേക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് രാഹുല്‍ പറഞ്ഞതായും മാതാവ് പറഞ്ഞു. ട്വന്റിഫോറിന്റെ ചര്‍ച്ചാ പരിപാടിയായ എന്‍കൗണ്ടറിലായിരുന്നു രാഹുലിന്റെ മാതാവിന്റെ പ്രതികരണം. (Pantheerankavu domestic abuse Rahul’s mother 24 news encounter)
ഭാര്യയ്ക്ക് കാമുകന്‍ മെസേജ് അയച്ചെന്നും അത് ചോദിച്ചപ്പോള്‍ വഴക്കുണ്ടായെന്നുമാണ് മകന്‍ തങ്ങളോട് പറഞ്ഞതെന്ന് രാഹുലിന്റെ മാതാവ് പറയുന്നു. സംഭവങ്ങളൊന്നും തങ്ങള്‍ അറിയുന്നുണ്ടായില്ല. പിന്നീടാണ് മകന്‍ ഇതെല്ലാം പറയുന്നത്. ഈയൊരു ഒറ്റ ദിവസം മാത്രമാണ് മകനും മരുമകളും തമ്മില്‍ വഴക്കുണ്ടായത്. അതിനുമുന്‍പുള്ള എല്ലാ ദിവസങ്ങളും രണ്ടുപേരും സന്തോഷമായി ഇരിക്കുകയും പുറത്തുപോകുകയും ഒക്കെ ചെയ്തിരുന്നു. ഈ പെണ്‍കുട്ടി തങ്ങളുമായി അധികം സംസാരിക്കാറില്ല. എല്ലാ സമയത്തും മകന്റെ കൂടെയാണ്. മകന്‍ പോകാന്‍ ഇനി അധികദിവസമില്ലല്ലോ എന്നുകരുതി അവരുടെ കാര്യത്തില്‍ അങ്ങോട്ടുപോയി ഇടപെടാനും തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുലിന്റെ മാതാവ് പറഞ്ഞു.
യുവതിയ്ക്ക് തന്റെ വീട്ടില്‍ യാതൊരുവിധ കുറവുകളും വരുത്തിയിട്ടില്ലെന്ന് രാഹുലിന്റെ മാതാവ് പറയുന്നു. ഭാര്യയും ഭര്‍ത്താവും തോളില്‍ കൈയിട്ട് നടക്കുന്നത്രയും അടുപ്പത്തിലായിരുന്നു. വീട്ടില്‍ ഒരു പണിയും ചെയ്യാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. തങ്ങള്‍ ഈ കുട്ടിയോട് എത്ര നന്നായാണ് പെരുമാറിയിരുന്നതെന്ന് വീട്ടിലുള്ള ജോലിക്കാരോട് ചോദിച്ചാല്‍ ബോധ്യപ്പെടുമെന്നും മര്‍ദനം നടന്ന ദിവസം താന്‍ രാഹുലിനോട് മുറിയടച്ചിട്ട് സംസാരിച്ചു എന്ന ആരോപണം കള്ളമാണെന്നും താന്‍ നിരപരാധിയാണെന്നും രാഹുലിന്റെ മാതാവ് കൂട്ടിച്ചേര്‍ത്തു.
Story Highlights : Pantheerankavu domestic abuse Rahul’s mother 24 news encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here