പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. (pantheerankavu sho suspended in relation with domestic abuse complaint)
യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.
Story Highlights : pantheerankavu sho suspended in relation with domestic abuse complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here