ബംഗ്ലാദേശ് എം.പിയെ വധിച്ച ശേഷം തൊലി ഉരിച്ചുകളഞ്ഞെന്ന് മൊഴി; പ്രതിയായ അറവുകാരൻ പിടിയിൽ

കൊൽക്കത്തയിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവാസ്‌റുൽ അസിം അൻവറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന മുംബൈയിൽ നിന്നുള്ള കശാപ്പുകാരനെ പശ്ചിമ ബംഗാൾ സിഐഡി സംഘം അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ഖുൽന ജില്ലയിലെ ബരക്‌പൂർ സ്വദേശിയാണ് പിടിയിലായ പ്രതി ജിഹാദ് ഹവ്‌ലദർ. പ്രതി കുറ്റം സമ്മതിച്ചെന്നും ബംഗ്ലാദേശിൽ നിന്നുള്ള മറ്റ് നാല് പേരും സംഘത്തിലുണ്ടായിരുന്നുവെന്ന് ഇയാൾ മൊഴി നൽകിയെന്നും അന്വേഷണ സംഘം പറയുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ എം.പിയുടെ ശരീരത്തിലെ തൊലി പ്രതികൾ ഉരിഞ്ഞതായും ഇവർ പറയുന്നു.
രണ്ട് മാസം മുൻപാണ് പിടിയിലായ പ്രതി കൊൽക്കത്തയിലെത്തിയത്. ഇയാളെ ബംഗ്ലാദേശ് വംശജനായ അമേരിക്കൻ പൗരൻ മുഹമ്മദ് അക്തറുസ്‌മാനാണ് കൊൽക്കത്തയിലെത്തിച്ചത്. ഹവ്ലാദർ മുംബൈയിൽ അനധികൃതമായാണ് താമസിച്ചിരുന്നതെന്നും വിവരമുണ്ട്. ഇയാളെ ബരാസതിലെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എം.പിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നേരത്തെ ധാക്ക പൊലീസ് പിടികൂടിയ മൂന്ന് പേരുടെ മൊഴി പ്രകാരമാണ് എംപി കൊൽക്കത്തയിൽ വച്ച് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മെയ് 13 നാണ് അവസാനമായി ഇദ്ദേഹത്തെ കൊൽക്കത്തയിൽ കണ്ടത്. പിന്നീട് കാണാതായെന്ന വിവരത്തിൽ തെരച്ചിനും അന്വേഷണവും നടന്നെങ്കിലും യാതൊരു വിവരവുമില്ലായിരുന്നു. ബംഗ്ലാദേശിലെ ഭരണകക്ഷി അവാമി ലീഗ് എം.പിയായിരുന്ന ഇദ്ദേഹം ചികിത്സയ്ക്കായാണ് മെയ് 12 ന് കൊൽക്കത്തയിലെത്തിയത്. ബാരാനഗറിലെ മണ്ഡോൽപുര ലെയിനിൽ താമസിക്കുന്ന സുഹൃത്ത് ഗോപാൽ ബിശ്വാസിനെ കാണാനാണ് ഇദ്ദേഹം ആദ്യം പോയത്. സ്വർണ വ്യാപാരിയാണ് ഗോപാൽ ബിശ്വാസ്. മെയ് 13 ന് ഗോപാൽ ബിശ്വാസിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇദ്ദേഹം താമസിക്കാൻ വാടകക്കെടുത്ത ന്യൂ ടൗൺ ഫ്ലാറ്റിലേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കൾ ഇദ്ദേഹത്തെ കാണാനില്ലെന്ന് ധാക്കയിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഗോപാൽ ബിശ്വാസ് കൊൽക്കത്തയിലും ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. കാണാതായി 5 ദിവസത്തിന് ശേഷം മെയ് 18 നാണ് കൊൽക്കത്ത പൊലീസിന് പരാതി ലഭിച്ചത്.
Story Highlights : Bangladesh MP killed was skinned, Bengal CID arrests butcher from Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here