ഒരേയൊരു പാറ്റ് കമ്മിന്‍സ്; മാന്ത്രികനായ നായകന്‍ കപ്പുയര്‍ത്തുമോ?
പോയ വര്‍ഷം, അതായത് 2023-ല്‍ പാറ്റ് കമ്മിന്‍സ് നായകനായി ഓസ്‌ട്രേലിയ രണ്ട് ട്രോഫികളില്‍ മുത്തമിട്ടു. ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു ട്രോഫി സ്വന്തമാക്കാനുള്ള അവസരം കൂടി പാറ്റ് കമ്മിന്‍സ് എന്ന മാന്ത്രികനില്‍ വന്നു ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കമിന്‍സിന് കീഴില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചതോടെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നതും അത് തന്നെയാണ്. ചരിത്രത്തില്‍ ഒരുവര്‍ഷത്തിനിടെ രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടിയ ഒരേയൊരു ക്യാപ്റ്റന്‍ കമിന്‍സ് മാത്രമാണ്.
ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ അസാധാരണ പ്രതിഭ പ്രകടിപ്പച്ചയാളായിരുന്നു പാറ്റ് കമ്മിന്‍സ്. പതിനെട്ടാം വയസ്സില്‍ തന്നെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയെങ്കിലും പരിക്കിനെ തുടര്‍ന്ന് പിന്‍മാറി. പിന്നീട് ആറുവര്‍ഷത്തിന് ശേഷമാണ് തിരികെ വരാനായത്. പിന്നെ ലോകത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറാന്‍ അധികസമയമെടുത്തില്ല. 2021-ന്റെ അവസാനം ഓട്‌സ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള വരവ് നാടകീയമായി. 2023-ല്‍ ഏകദിന ലോക കപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രാജ്യത്തെ നയിച്ചു. ടെസ്റ്റില്‍ അസാമാന്യ പ്രകടനം കാഴ്ച്ച വെച്ച കമ്മിന്‍സ് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തില്‍ ഏഴ് വിക്കറ്റ് എടുത്ത് പരമ്പര സമനിലയിലേക്ക് എത്തിക്കുന്നതില്‍ കാരണക്കാരനായി. 2015 ഐസിസി ക്രിക്കറ്റ് ലോകകപ്പ്, 2021 ഐസിസി ടി20 ലോകകപ്പ് എന്നിവ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ അംഗമായിരുന്നു കമ്മിന്‍സ്.
കമ്മിന്‍സിന്റെ മറ്റു നേട്ടങ്ങള്‍
2010-11 ബിഗ് ബാഷ് ലീഗ് പ്രാഥമിക ഫൈനലില്‍ ടാസ്മാനിയയ്ക്കെതിരെ, 16 റണ്‍സ് മാത്രം നല്‍കി. നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു. നഥാന്‍ ലിയോണിനൊപ്പം ടൂര്‍ണമെന്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം മാറി.
2011 നവംബറില്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ പാറ്റ് തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി. 1953-ല്‍ ഇയാന്‍ ക്രെയ്ഗിനുശേഷം ഓസ്ട്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്ററായി അദ്ദേഹം മാറി.
2012 ഓഗസ്റ്റില്‍, ക്വീന്‍സ്ലാന്റില്‍ നടന്ന ഐസിസി അണ്ടര്‍ 19 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ താല്‍ക്കാലിക ടീമിലേക്ക് കമ്മിന്‍സ് തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ പരിക്കുകള്‍ കാരണം അഞ്ച് വര്‍ഷത്തെ ഇടവേള വേണ്ടി വന്നു. ശേഷം 2017 മാര്‍ച്ച് 17 ന് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് എത്തിയത്.
Read Also: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍
വിക്കറ്റ് വേട്ടക്കൊപ്പം നിര്‍ണായക സമയങ്ങളില്‍ ടീമിനായി റണ്‍വേട്ടയും പാറ്റ് കമ്മിന്‍സ് നടത്തി. 2017-18 ലെ ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിലാണ് പാറ്റ് തന്റെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി നേടിയത്.
2018-19 സീസണില്‍ 44 വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സിനെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ അദ്ദേഹത്തെ ആദരിച്ചു.
2019 ഏപ്രിലില്‍ ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ടീമില്‍ കമ്മിന്‍സ് തെരഞ്ഞെടുക്കപ്പെട്ടു.
2019 ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു കമ്മിന്‍സ്.
2019-ല്‍ അലന്‍ ബോര്‍ഡര്‍ മെഡല്‍ കമ്മിന്‍സിന് ലഭിച്ചു
Read Also: ട്വന്റി 20 ലോകകപ്പ്; രോഹിത് ശർമ, വിരാട് കോലി അടങ്ങുന്ന ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്
ഐപിഎല്ലില്‍ രണ്ട് സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ് ഏറ്റവും ഒടുവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായും തിളങ്ങി നില്‍ക്കുകയാണ് പാറ്റ് കമ്മിന്‍സ്. കിരീട നേട്ടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹമില്ലാത്ത വലം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് മുമ്പില്‍ എതിരാളികള്‍ മുട്ടുകുത്തുമോ? ഓസ്ട്രേലിയയെ ലോകകപ്പിലേക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്കുമെല്ലാം നയിച്ച പാറ്റ് കമ്മിന്‍സ് ഐപിഎല്ലിലും കന്നിക്കിരീടമെന്ന നേട്ടത്തിനരികിലാണ്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിനു തകര്‍ത്താണ് കമ്മിന്‍സ് നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ത്തെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.
Story Highlights : Pat cummins achievements as captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here