ഹിന്ദി ഹൃദയഭൂമിയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും ബംഗാളിലും ബിജെപിയുടെ തേരോട്ടം? ബംഗാളില്‍ മമതയെ നിരാശപ്പെടുത്തി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കാതെ ബിജെപിയ്‌ക്കെതിരെ ഒറ്റയ്ക്ക് കരുത്തോടെ മത്സരിക്കാനാകുമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും മമത ബാനര്‍ജിയുടേയും ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുകയാണ് ഇന്ന് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കാന്‍ സാധ്യതയുള്ള ബംഗാളില്‍ ബിജെപിയ്ക്ക് നേരിയ മേല്‍ക്കൈയുണ്ടാകുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറയുന്നു. തൃണമൂലിനെതിരെ ബിജെപി നടത്തിയ അതിശക്തമായ പ്രചാരണങ്ങള്‍ ഫലം കണ്ടെന്ന് തെളിയിക്കുകയാണ് ഈ ഫലങ്ങള്‍. (Exit polls 2024 Loksabha election 2024 West Bengal updates)
മാട്രിസ്, ജന്‍ കി ബാത്ത് സര്‍വെ ഫലങ്ങള്‍ ബിജപെിയ്ക്ക് യഥാക്രമം 21 മുതല്‍ 25 വരെയും 21 മുതല്‍ 26 വരെയും സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. തൃണമൂല്‍ 16 സീറ്റുകളില്‍ ഒതുങ്ങിയേക്കുമെന്നാണ് മാട്രിസ് സര്‍വെ ഫലം പറയുന്നത്. തൃണമൂലിന് ജന്‍ കി ബാത്ത് പ്രവചിക്കുന്നത് 18 മുതല്‍ 16 സീറ്റുകളാണ്.
Read Also: Exit Poll 2024: മോദിക്ക് മൂന്നാമൂഴം; 150 കടക്കാതെ ഇന്ത്യാ മുന്നണി
പിഎംഎആര്‍ക്യൂ എക്‌സിറ്റ് പോള്‍ ബിജെപിയ്ക്ക് 22 സീറ്റുകളും തൃണമൂലിന് 20 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഡി ഡൈനാമിക്‌സ് ബിജെപി 21 സീറ്റുകളും തൃണമൂല്‍ 19 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
പശ്ചിമ ബംഗാളില്‍ ആകെ 42 സീറ്റുകളാണുള്ളത്. 2019ല്‍ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു. തൃണമൂല്‍ അന്ന് 22 സീറ്റുകളാണ് നേടിയിരുന്നത്. എന്നിരിക്കിലും അന്ന് തൃണമൂലിന്റെ വോട്ടുവിഹിതം 43.28 ശതമാനമായിരുന്നപ്പോള്‍ തൊട്ടടുത്ത് തന്നെ ബിജെപിയ്ക്ക് 40.25 ശതമാനം വോട്ടുകളുമുണ്ടായിരുന്നു. 2014 മുതല്‍ കൃത്യമായി ബംഗാളിലെ വോട്ടുവിഹിതം ബിജെപി ഉയര്‍ത്തുന്ന ഒരു ട്രെന്‍ഡ് ചിലപ്പോള്‍ 2024ലും പ്രകടമായേക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നടത്തിയ ചൂടുപിടിച്ച സംവാദങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അക്രമങ്ങളിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഹിന്ദി ഹൃദയഭൂമി കൂടാതെ ദക്ഷിണേന്ത്യയും ബംഗാളും ഒഡിഷയും ബിജെപി ആധിപത്യമുറപ്പിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
Story Highlights : Exit polls 2024 Loksabha election 2024 West Bengal updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here