നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല, പരീക്ഷാ ക്രമക്കേടില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ ഉന്നത സമിതി രൂപീകരിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം, പരീക്ഷാ ക്രമീകരണങ്ങള്‍, സുതാര്യത, സുരക്ഷാ പ്രോട്ടോകോള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് സമിതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (Education minister Dharmendra Pradhan on NEET exam row)
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ബിഹാര്‍ പൊലീസ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിശ്വസനീയമായ വിവരങ്ങള്‍ക്ക് ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. ഈ ഒറ്റപ്പെട്ട സംഭവം മികച്ച വിജയം നേടിയ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
യുജിസി നെറ്റ് പരീക്ഷാ പേപ്പര്‍ ഡാര്‍ക്ക് നെറ്റില്‍ ചോര്‍ന്നതായി മന്ത്രി സ്ഥിരീകരിച്ചു. പരീക്ഷ ഉടന്‍ വീണ്ടും നടത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോ അവിടുത്തെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടി തന്നെ സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും വാര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി വ്യക്തമാക്കി.
Story Highlights : Education minister Dharmendra Pradhan on NEET exam row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here