‘മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുന്നത് വരെ സമരം തുടരും’: പി.എം.എ സലാം

തുടർ പഠനത്തിന് മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്ലസ് വൺ പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണക്ക് വെച്ച് സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്ക് കണക്കുകളിൽ കൃത്യത വന്നതിൽ സന്തോഷമുണ്ട്. മുസ്ലിംലീഗ് ജില്ലാ കളക്ടറേറ്റുകളിലേക്ക് നടത്തിയ സമരത്തോടെയാണ് ഈ വിഷയം പൊതുസമൂഹം ഏറ്റെടുത്തത്. എം.എസ്.എഫും യൂത്ത് ലീഗും നടത്തിയ നിരന്തര സമരം വിദ്യാഭ്യാസ വകുപ്പിന്റെ ധാർഷ്ട്യം അവസാനിപ്പിക്കുന്നതിന് കാരണമായി. പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്‌നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്നമുണ്ട്. അത് മറച്ചു വെക്കാൻ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്.
യഥാർത്ഥത്തിൽ സീറ്റ് കിട്ടാത്തവരുടെ കണക്കുകൾ ഇതിനേക്കാൾ വലുതാണ്. വയനാടും കണ്ണൂരും കോഴിക്കോട്ടുമെല്ലാം പ്രശ്‌നങ്ങളുണ്ട്. കാർത്തികേയൻ കമ്മിഷൻ, ലബ്ബ കമ്മിഷൻ റിപ്പോർട്ടുകളെല്ലാം തള്ളിക്കളഞ്ഞ സർക്കാർ വീണ്ടും സമിതിയെ വെച്ചത് കണ്ണിൽപൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ട്. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള എല്ലാ ജില്ലകളിലെയും പ്രശ്‌നം പരിഹരിച്ചേ മതിയാകൂ.- അദ്ദേഹം വ്യക്തമാക്കി.
Story Highlights : PMA Salam react Plus one seat crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here