‘പദവി ഒഴിയണം’; തൃശൂർ മേയർക്കെതിരെ CPI; മുന്നണിയുടെ അഭിപ്രായം അല്ലെന്ന് CPIM

തൃശൂർ മേയർ എം കെ വർഗീസിനെതിരെ സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിലാണ് സിപിഐ മേയർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോൾ ചർച്ച ചെയ്തിരുന്നുവെന്നും വീണ്ടും തുടർച്ചയായി മേയർ ഇത് തുടരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു.
ചെയ്യാൻ പാടില്ലാത്തത് മേയർ ചെയ്യുന്നുവെന്നും ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയറാണെന്ന് കെ കെ വത്സരാജ് പറഞ്ഞു. തൃശൂർ കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് വന്നപ്പോ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചത്. അന്നത്തെ ധാരണ അനുസരിച്ചുള്ള കാലാവധി കഴിഞ്ഞിട്ടുണ്ട്. പദവിയിൽ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നുവെന്ന് വത്സരാജ് പറഞ്ഞു. ഇപ്പോൾ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന മറ്റൊരു മേയർ വരണം എന്നാണ് സിപിഐയുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി
മേയർ എം കെ വർഗീസ് തിരുത്താൻ തയ്യാറാവണമെന്ന് വത്സരാജ് ആവശ്യപ്പെട്ടു. ഒരു തുറന്നു പറച്ചിലിലേക്ക് നാം മുന്നോട്ട് വന്നു. അതിനനുസരിച്ചുള്ള തീരുമാനം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മേയർക്കെതിരെയുള്ളത് സി പി ഐയുടെ അഭിപ്രായം ആണെന്നും മുന്നണിയുടെ അഭിപ്രായം അല്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.
മുന്നണി എന്ന നിലയ്ക്ക് എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് എം എം വർഗീസ് വ്യക്തമാക്കി. സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എംഎം വർഗീസ് പറഞ്ഞു. തൃശൂരിലെ തോൽവി ചെറുതായി കാണുന്നില്ല. അത് ചർച്ചചെയ്യും. എം കെ വർഗീസ് മേയറായി തുടരുമോ എന്നത് LDF ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights : CPIM responds on CPI criticise Thrissur mayor MK Varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here