‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം, ജനങ്ങളുടെ വേദനയും ആശങ്കകളും കേൾക്കണം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ ജനതയ്ക്ക് പറയാനുള്ളത് എന്താണെന്ന് പ്രധാനമന്ത്രി കേൾക്കണം. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജനങ്ങളുടെ വേദനയും ആശങ്കകളും പ്രധാനമന്ത്രി കേൾക്കണം ആയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മണിപ്പൂർ ജനതയ്ക്ക് ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു. മണിപ്പൂരിൽ സംഭവിക്കുന്നത് പ്രധാനമന്ത്രി നേരിട്ട് എത്തി മനസിലാക്കണം.സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഏത് തീരുമാനത്തിന് ഒപ്പവും താനും കോൺഗ്രസ് പാർട്ടിയും നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
മണിപ്പൂരിലെ സാഹചര്യങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്.പക്ഷേ നിലവിലെ സാഹചര്യം നിരാശപ്പെടുത്തുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി അവരുടെ വേദനകൾ താൻ കേട്ടു. അവരിൽ ആത്മവിശ്വാസം കെട്ടിപ്പടുക്കാനാണ് താനെത്തിയത്. സമാധാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. കലാപങ്ങൾ ജനങ്ങളെ വേദനിപ്പിക്കുന്നു. ആയിരത്തിലധികം ആളുകൾക്ക് വീടും, കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. മണിപ്പൂരിൽ സംഭവിക്കുന്നത് പോലെ മറ്റൊന്ന് രാജ്യത്ത് എവിടെയും താൻ കണ്ടിട്ടില്ല. സംസ്ഥാനം പൂർണമായും രണ്ടായി വിഭജിക്കപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാൻ താനും പാർട്ടിയും കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം. കുക്കി -മെയ്തി മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ രാഹുൽ എത്തി. റഷ്യൻ സന്ദർശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരിൽ പോകുമോ എന്ന കോൺഗ്രസിന്റെ ചോദ്യത്തിന് ഇത് ട്രാജഡി ടൂറിസമെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു ഇത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂർ, മൊയ്റാങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിച്ചു.
Story Highlights : ‘I urge PM Modi to visit Manipur’, Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here